ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു

ജനീവ: ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ 11 ദിവസത്തെ പോരാട്ടത്തിനിടെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനായി യു.എന്‍ മനുഷ്യാവകാശ സമിതി (യു.എന്‍.എച്ച്.ആര്‍.സി) അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. 47 അംഗ സമിതിയില്‍ ഇന്ത്യക്കൊപ്പം 14 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്ന് യു.എന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 24 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഒമ്പത് അംഗങ്ങള്‍ എതിര്‍ത്തു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ് (ഒ.എ.ഐ.സി) രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അനേ്വഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥിരം അന്വേഷണ കമ്മിഷന്‍ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.

ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നേപ്പാള്‍, നെതര്‍ലന്‍ഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവയാണ് പ്രമേയത്തില്‍നിന്നു വിട്ടുനിന്ന മറ്റു രാജ്യങ്ങള്‍. പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, റഷ്യ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ജര്‍മനി, യുകെ, ഓസ്ട്രിയ ഉള്‍പ്പെടെുള്ള രാജ്യങ്ങള്‍ എതിര്‍ത്തു. യു.എന്‍ മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനമായ ജനീവയില്‍ ഒരു ദിവസം നീണ്ടുനിന്ന പ്രത്യേക സെഷന്റെ അവസാനമാണ് പ്രമേയം അവതരിപ്പിച്ചത്.

കൂടുതല്‍ വായനയ്ക്ക്:

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുദ്ധക്കുറ്റകൃത്യങ്ങള്‍ യു.എന്‍. മനുഷ്യാവകാശ സമിതി അന്വേഷിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.