കവരത്തി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ന് ജനകീയ നിരാഹാര സമരം തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.
ദ്വീപില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ആള്‍ക്കൂട്ടം തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനര്‍ യുസികെ തങ്ങള്‍ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം.
അതേസമയം നിരാഹാര സമരത്തില്‍ മുഴുവന്‍ ജനങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു. നിരാഹാര സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാല്‍ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍കരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26