യൂറോ കപ്പ്: ഇറ്റാലിയന്‍ പട തുര്‍ക്കിയെ 3-0ന് തകര്‍ത്ത് ഗംഭീര തുടക്കം

യൂറോ കപ്പ്: ഇറ്റാലിയന്‍ പട തുര്‍ക്കിയെ 3-0ന് തകര്‍ത്ത് ഗംഭീര തുടക്കം

റോം: യൂറോയിലെ ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് പന്തുകള്‍ക്കാണ് തുര്‍ക്കിയെ മാഞ്ചിനിയും കൂട്ടരും തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ പ്രതിരോധിച്ച്‌ നിന്ന തുര്‍ക്കി മുന്നേറ്റ നിരയ്ക്ക് പക്ഷേ രണ്ടാം പകുതിയില്‍ പിഴച്ചു.

തുര്‍ക്കി താരം മെറി ഡെറിമലിന്റെ സെല്‍ഫ് ​ഗോളോടെയാണ് ഇറ്റലി രണ്ടാം പകുതിയില്‍ അക്കൗണ്ട് തുറന്നത്. ബെറാര്‍ഡിയുടെ ഷോട്ട് തുര്‍ക്കി താരത്തിന്റെ ​ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. യൂറോ ചരിത്രത്തില്‍ ആ​ദ്യമായാണ് ടൂര്‍ണമെന്റിലെ ആദ്യ ​ഗോള്‍ തന്നെ സെല്‍ഫ് ​ഗോളാവുന്നത്.

66-ാം മിനിറ്റില്‍ ഇറ്റലി മുന്നേറ്റത്തിനൊടുവില്‍ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് വന്നത് ഇമ്മൊബിലെയ്ക്ക് മുന്നില്‍. താരം പന്ത് വലയിലെത്തിച്ചു.79-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ ദുര്‍ബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളില്‍ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനെ പന്ത് പോസ്റ്റിലെത്തിച്ചു. ഇറ്റലിയുടെ പ്രതിരോധത്തെ മികച്ചരീതിയില്‍ തടയാനും തുര്‍കിക്ക് കഴിഞ്ഞില്ല.

മുന്നേറ്റത്തില്‍ ലോറന്‍സോ ഇന്‍സിനെ, സിറോ ഇമ്മൊബിലെ, ഡൊമെനിക്കോ ബെറാര്‍ഡി സഖ്യം തുര്‍ക്കി പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിച്ചുകൊണ്ടിരുന്നു.18-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷേ ലോറന്‍സോ ഇന്‍സിനെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിര്‍ തുര്‍ക്കിയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറില്‍ നിന്ന് ജോര്‍ജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡര്‍ എന്നാല്‍ ഗോളി തടഞ്ഞു.

35-ാം മിനിറ്റില്‍ തുര്‍ക്കിക്കും അവസരം ലഭിച്ചു. ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണരുമ്മ തടഞ്ഞു. ഇതിനിടെ 21-ാം മിനിറ്റിലും ആദ്യ പകുതിക്ക് തൊട്ടുമുൻപ് തുര്‍ക്കി താരങ്ങള്‍ക്കെതിരായ ഹാന്‍ഡ് ബോള്‍ അപ്പീലുകള്‍ റഫറി നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.