ബിഹാറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ കാരണം വ്യക്തമാക്കപ്പെടാത്ത 75,000 മരണം!!

ബിഹാറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ  കാരണം വ്യക്തമാക്കപ്പെടാത്ത 75,000 മരണം!!

പാട്ന: കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ കാരണങ്ങള്‍ വ്യക്തമാക്കപ്പെടാത്ത 75,000 ത്തോളം മരണം ബിഹാറില്‍ സംഭവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ പത്തിരട്ടിയാണിത്. സംസ്ഥാനത്ത് കണക്കില്‍പ്പെടുത്താത്ത കോവിഡ് മരണമുണ്ടോ എന്ന ചോദ്യം ഇതോടെ ഉയരുകയാണ്.

2019 ല്‍ ജനുവരി മുതല്‍ മേയ് വരെയള്ള മാസങ്ങളില്‍ ബിഹാറില്‍ 1.3 ലക്ഷത്തോളം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാനത്തെ സിവില്‍ രജിസ്ട്രേഷന്‍ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ പറയുന്നു. ഏകദേശം 82,500 മരണത്തിന്റെ വര്‍ധനയാണിത്. മരണക്കണക്കിലെ ഈ 62 ശതമാനം വര്‍ധനവിന്റെ പകുതിയിലധികവും ഈ വര്‍ഷം മെയ് മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2021 ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ബിഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്തതിന് ശേഷം ഈ മാസം ആദ്യം സംസ്ഥാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.

ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണവും സിവില്‍ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആകെ മരണവും തമ്മില്‍ 74,808 ന്റെ വ്യത്യാസമാണുള്ളത്. കോവിഡ് മരണസംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

കണക്കില്‍പ്പെടാത്ത കോവിഡ് മരണമുണ്ടെന്ന് സംശയിക്കുന്ന ഏറ്റവും ഒടുവിലത്തെ സംസ്ഥാനമാണ് ബിഹാര്‍. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും സമാനമായ പ്രവണതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ വിശകലനം ചെയ്ത കണക്കുകള്‍ പ്രകാരം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം 4.8 ലക്ഷം അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ കോവിഡ് മരണങ്ങളാണെങ്കില്‍ അപ്രകാരം അടയാളപ്പെടുത്താത്തതിനാല്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് ധന സഹായം ലഭിക്കില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.