കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

കൊച്ചി: ജനുവരിയിൽ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ആണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

ബോൾഗാട്ടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടർ നടപടികൾ പൂർത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്കും നിർമിക്കുന്നത്.

ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും. ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പനുസരിച്ച് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിർമാണം. ഇത് വേലിയേറ്റ വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും.

മൂന്ന് വീൽചെയറുകൾ ഒരേസമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിർമാണം. ആദ്യ ബോട്ട് കൊച്ചി കപ്പൽശാല ഡിസംബറിൽ നിർമിച്ച് നൽകും. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. അടുത്ത നാലു ബോട്ടുകൾ മാർച്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കൈമാറും. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും സർവീസ് നടത്തും. അലുമിനിയമാണ് ബോഡി നിർമാണത്തിൻ ഉപയോഗിച്ചിരിക്കുന്നത്. നിർമാണ പ്രവൃത്തികൾക്കാവശ്യമായ സർ ക്കാർ ഭൂമി ലഭ്യമാക്കി. സ്വകാര്യ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലായാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും. 15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ഉള്ളത്. 678 കോടി മുതൽ മുടക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ. തുടക്കത്തിൽ ഒരു ബോട്ട് സർവീസ് നടത്തുകയും ഘട്ടംഘട്ടമായി കൂടുതൽ ബോട്ടുകൾ ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.