സെന്റ് തോമസ് രണ്ടു തവണ ഭാരതം സന്ദർശിച്ചു : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സെന്റ് തോമസ് രണ്ടു തവണ ഭാരതം സന്ദർശിച്ചു : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി : അടുത്തകാല ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ തോമാശ്ലീഹാ ഭാരതത്തിലേക്കു രണ്ട്‌ യാത്രകൾ നടത്തിയതായി അനുമാനിക്കാന്‍ കഴിയുമെന്ന് സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂൺ 21 ന് പുറത്തിയിറക്കിയ ഇടയലേഖനത്തിൽ പറഞ്ഞു. ആദ്യ യാത്ര, കരമാര്‍ഗം ഉത്തരഭാരതത്തിലേക്കും രണ്ടാമത്തേത്‌ കടല്‍മാര്‍ഗം കേരളത്തിലേയ്ക്കും; അദ്ദേഹം വിശദമാക്കി. സീറോ മലബാർ ലിറ്റർജിക്കൽ റിസേര്‍ച്ച്  സെന്ററിന്റെ ആഭിമുഖ്യത്തിൽ സഭാചരിത്ര ഗവേഷണം ആരംഭിക്കുകയും സീറോമലബാര്‍ ഹെറിറ്റേജ്‌ ആന്റ്‌ റിസേര്‍ച്ച്‌ സെന്റര്‍ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കി വരുന്നതായും സഭാദിനത്തോട് അനുബന്ധിച്ചിറക്കിയ ഇടയലേഖനത്തിൽ പറയുന്നു.

സീറോ മലബാർ സഭയിലെ കുര്‍ബാന ക്രമത്തിന്റെ പരിഷ്കരിച്ച തക്സാ (പുസ്തകം) മാർപ്പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായ യാമപ്രാര്‍ത്ഥനകളുടെ ഏകീകരണവും നവീകരണവും നടന്നു കൊണ്ടിരിക്കുന്നതായും  അദ്ദേഹം അറിയിച്ചു.

സംവരണ വിഷയത്തിൽ സീറോ മലബാർ സഭയുടെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുണ്ട് ഈ ഇടയലേഖനത്തിൽ. “ന്യൂനപക്ഷാവകാശങ്ങളുടെ വിതരണത്തില്‍ ആനുപാതികമായതും ന്യായമായതും ആര്‍ക്കും നിഷേധിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും സമഭാവനയോടെയും പ്രവര്‍ത്തിക്കണം. അതുപോലെ സംവരണേതര  വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കൂളള സംവരണവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇവിടെയെല്ലാം ലത്തീന്‍ കത്തോലിക്കർക്കും ദളിത്‌ ക്രൈസ്തവർക്കും ഇതര സമൂദായങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് ഒരു കുറവും കൂടാതെ ലഭിക്കണമെന്നതാണു നമ്മുടെ നിലപാട്‌.”

മതങ്ങൾ തമ്മിലും സമുദായങ്ങള്‍ തമ്മിലും കേരളത്തിൽ നിലനില്‍ക്കുന്ന സൗഹാർദ്ദാന്തിരീക്ഷം തകര്‍ക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുതെ എന്ന് കർദിനാൾ ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളില്‍ മിതത്വവും ക്രൈസ്തവ സമീപനവും നഷ്ടപ്പെടുത്താതിരിക്കാന്‍ ഏവര്‍ക്കും കരുതലുണ്ടാകണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ജൂലൈ മൂന്നാം തീയതി വിശുദ്ധകൂര്‍ബാനാനുഭവം ഏതെങ്കിലും രീതിയില്‍ എല്ലാവര്‍ക്കും നല്‍കുവാന്‍ വൈദികര്‍ ശ്രദ്ധിക്കണമെന്നും സഭാദിന കൂട്ടായ്‌മകൾ കഴിയുന്നിടത്തോളം ഓണ്‍ലൈന്‍ ആയി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.