വിവാദങ്ങൾക്ക് തിരികൊളുത്തി ബാര്‍കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേരളാ കോൺഗ്രസ്

വിവാദങ്ങൾക്ക് തിരികൊളുത്തി ബാര്‍കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേരളാ കോൺഗ്രസ്

 കോട്ടയം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോർജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്ട്ടിൽ പറയുന്നുണ്ട്.സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന്‍ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്.

കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈയിടെ അന്തരിച്ച സി.എഫ്.തോമസ് എം.എല്‍.എ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുളളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.