ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

കോട്ടയ്ക്കല്‍: കേരളത്തിന്റെ ആയുര്‍വേദ സംസ്‌കൃതിയുടെ അടയാളം ലോകത്തിന്റെ നെറുകയില്‍ രേഖപ്പെടുത്തിയ ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. രാജ്യം പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

പി. കെ. വാരിയര്‍ എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയരുടെ ജനനം 1921 ജൂണ്‍ അഞ്ചിന് കോട്ടയ്ക്കലിലാണ്. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ്ങ് ട്രസ്റ്റിയുമാണ് അദ്ദേഹം.

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ 'ആര്യവൈദ്യന്‍' കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി.


'സ്?മൃതിപര്‍വം' എന്ന ആത്മകഥയിലൂടെ വായനക്കാര്‍ക്ക്? അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ ഡോ. പി.കെ. വാര്യര്‍ക്ക് ആ പുസ്തകത്തിനുതന്നെ 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകള്‍' പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗണ്‍സിലുകളിലും അംഗമായി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച്ചിന്റെ (സി.എം.പി.ആര്‍) പ്രോജക്ട് ഓഫിസര്‍കൂടിയാണ് അദ്ദേഹം. 1999ല്‍ പത്മശ്രീ, 2010ല്‍ പത്മഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ്യം അദ്ദേഹത്തിന് നല്‍കി. 1987ല്‍ കോപ്പന്‍ഹേഗനില്‍നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്ഥമാക്കി. 1999ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു.

കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനാണ്. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.