തെലങ്കാന കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പു നല്‍കി; വേട്ടയാടല്‍ ഉണ്ടാവില്ലെന്ന് കിറ്റെക്‌സ്

തെലങ്കാന കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പു നല്‍കി; വേട്ടയാടല്‍ ഉണ്ടാവില്ലെന്ന് കിറ്റെക്‌സ്

കൊച്ചി: കിറ്റെക്‌സിനു രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനവും ഒരു തരത്തിലുള്ള വേട്ടയാടലുകളും ഉണ്ടാവില്ല. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളതെന്നും സാബു ജേക്കബ് പറയുന്നു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങളും നിക്ഷേപങ്ങളും വര്‍ധിപ്പിക്കലാണ് തെലങ്കാനയുടെ മുഖ്യ പരിഗണന. പരിശോധനകളുടെയും കേസുകളുടെയും പേരില്‍ ഒരു വ്യവസായത്തെയും ബുദ്ധിമുട്ടിക്കില്ല.

സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള ശല്യമോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവില്ല. അനാവശ്യമായ പരിശോധനകളോ കേസുകളോ ഉണ്ടാവില്ലെന്നും മന്ത്രി രാമ റാവു സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും, രണ്ടു കൂടിക്കാഴ്ചകളിലായി തെലങ്കാനയുടെ വ്യവസായ നയവും ആനുകൂല്യങ്ങളും സാധ്യതകളും മന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കിറ്റെക്‌സ് നിക്ഷേപിക്കുന്നതിനു പദ്ധതിയിട്ട 3500 കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉപേക്ഷിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍ സാബുവിനെ സമീപിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് തെലങ്കാനയിലെത്തിയ സാബു എം. ജേക്കബിനോടും സംഘത്തോടും ഒരു ദിവസം കൂടി തുടരാനായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന. ഇതോടെ ഇന്നു വരാനിരുന്ന സംഘത്തിന്റെ വരവ് നാളത്തേയ്ക്കു നീട്ടിയതായി കിറ്റെക്‌സ് എംഡി അറിയിച്ചു. സര്‍ക്കാര്‍ ഉന്നതതല സംഘവുമായി കൂടുതല്‍ പദ്ധതികളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനാണ് യാത്ര നീട്ടിവച്ചത് എന്നാണ് വിവരം. ഹൈദരാബാദില്‍നിന്നു സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് മടക്കം.

തെലങ്കാനയില്‍ വ്യവസായ നിക്ഷേപത്തിനു കിറ്റെക്‌സുമായി ധാരണയായെന്ന് വ്യവസായ മന്ത്രി കെ.ടി. രാമറാവു ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രാരംഭ ഘട്ടത്തിലുണ്ടാകുകയെന്നും വ്യക്തമാക്കി. വാറങ്കലിലെ കക്കാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനാണ് പ്രാരംഭ ചര്‍ച്ച നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.