കോളേജിനടുത്ത് മുറിയെടുത്തു: മാനസയുടെ കൊലപാതകം ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷം

കോളേജിനടുത്ത് മുറിയെടുത്തു: മാനസയുടെ കൊലപാതകം ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷം

കൊച്ചി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മാനസയെ കൊലപ്പെടുത്തിയത് ഒരു മാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷം. മാനസ പഠിച്ചിരുന്ന കോളേജിനടുത്തു തന്നെ രാഖില്‍ വാടകയ്ക്ക് മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ മാനസ കോളേജിലേക്ക് പോകുന്നതും ക്ലാസ് കഴിഞ്ഞു തിരികെ മടങ്ങുന്നതും രാഖിലിന് കാണാന്‍ സാധിക്കുമായിരുന്നു.

മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റര്‍ അടുത്ത് തന്നെയാണ് രഖില്‍ മുറിയെടുത്തത്. ഇങ്ങനെ മാനസിയുടെ ഓരോ നീക്കവും രാഖില്‍ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നു. അതിനുശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസ് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനു സമീപം വാടകയ്ക്ക് എടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്നും മാനസ പുറത്ത് പോയിട്ടില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ്, രാഖില്‍ ഇവരുടെ താമസ സ്ഥലത്തേക്ക് കയറിയത്.

ഈ സമയം മാനസയും മൂന്നു സുഹൃത്തുക്കളും ഭക്ഷണം കഴിക്കുകയായിരുന്നു. രാഖിലിനെ കണ്ട് മാനസ നീ എന്തിന് ഇങ്ങോട്ട് വന്നു എന്ന് ചോദിച്ചു. തുടര്‍ന്ന് മാനസയും കൂട്ടുകാരും മുറിക്കു പുറത്തിറങ്ങി. എന്നാല്‍ രഖില്‍ മുറിക്കുള്ളിലേക്ക് കയറുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മാനസയും മുറിക്കുള്ളിലേക്ക് കടന്നത്. ഉടന്‍തന്നെ രഖില്‍ വാതില്‍ കുറ്റിയിട്ടു.

സംസാരത്തിനിടെ വാക്കുതര്‍ക്കമുണ്ടായി. വീട്ടുടമയെ വിളിക്കാന്‍ സുഹൃത്തുക്കള്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വെടിയൊച്ച കേട്ടത്. മാനസയുടെ തലയിലും നെഞ്ചിന് താഴെയും വെടിയുതിര്‍ത്തു. ഇതിനുശേഷം രാഖില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 7.62 പിസ്റ്റല്‍ ആണ് രാഖില്‍ വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 11 മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. അതിനുശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരില്‍ എത്തിച്ച് സംസ്‌കരിക്കും. രാഖിലിന്റെ സുഹൃത്തുകളില്‍ നിന്നടക്കം പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കും.

കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. മാനസയുടേയും രാഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.