രാജ്യത്തിന് അഭിമാനം: ആ അച്ഛന്റെ പതിമൂന്ന് വര്‍ഷത്തെ യാത്ര സഫലമായി !

രാജ്യത്തിന് അഭിമാനം: ആ അച്ഛന്റെ പതിമൂന്ന് വര്‍ഷത്തെ യാത്ര സഫലമായി !

ചണ്ഡീഗഡ്: ഹരിയാന സോണിപതിയിലെ നഹ്രിയെന്ന ചെറിയ ഗ്രാമം. അവിടുത്തെ ഗ്രാമീണര്‍ക്ക് സ്ഥിരം ഒരു കാഴ്ചയായിരുന്നു പാലും വെണ്ണയുമായി ഒരച്ഛന്റെ യാത്ര. എന്നും പുലര്‍ച്ചെ ആ മനുഷ്യന്‍ തന്റെ യാത്ര തുടങ്ങും. 60 കിലോമീറ്റര്‍ അകലെുള്ള ഛത്രസാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന പത്തുവയസ്സുകാരന്‍ മകന് പാലും വെണ്ണയും എത്തിച്ചുകൊടുക്കാന്‍. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് ഭാര്യ പൊതിഞ്ഞു കെട്ടി കൊടുത്തു വിടുന്ന പാലും വെണ്ണയും സഞ്ചിയിലാക്കി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റര്‍ നടത്തം. പതിവായതുകൊണ്ട് പരിചയക്കാരോട് പുഞ്ചിച്ചും ക്ഷേമം അന്വേഷിച്ചും തിടുക്കപ്പെട്ടൊരു നടത്തമാണ്. അവിടെ നിന്നും ലോക്കല്‍ യ്രെയിനില്‍ ആസാദ്പുര്‍ സ്റ്റേഷനില്‍ ഇറങ്ങും. ആസാദ്പുര്‍ സ്റ്റേഷനില്‍ നിന്നും ഛത്രസാല്‍ സ്റ്റേഡിയത്തിലേക്ക് വീണ്ടും രണ്ട് കിലോമീറ്റര്‍ നടത്തം. അപ്പോഴേക്കും പരിശീലനം കഴിഞ്ഞ് മകന്‍ അവിടെ കാത്തിരിപ്പുണ്ടാകും.

ഇങ്ങനെ ആ അച്ഛന്‍ യാത്ര ചെയ്തത് 13 വര്‍ഷമാണ്. രാകേഷ് ദഹിയ എന്ന അച്ഛന്‍ തുടര്‍ന്ന യാത്ര വെറുതെയായില്ല. അന്നത്തെ പത്തുവയസ്സുകാരന്‍ ഇന്ന് രവികുമാര്‍ ദഹിയ എന്ന പേരില്‍ ഒളിമ്പിക് ഗുസ്തിയില്‍ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. ഗുസ്തിയിലെ ചെറിയ അശ്രദ്ധ 139 കോടി ജനങ്ങളുടെ സ്വപ്നമാണ് ഇല്ലാതാക്കുന്നതെന്ന് അവന് നന്നായി അറിയാം. ചെറിയ അശ്രദ്ധയില്‍ എത്ര ദിവസത്തെ കഷ്ടപ്പാടാണ് വിഫലമാകുന്നതെന്ന് അച്ഛന്‍ തന്നെയാണ് രവിയെ പഠിപ്പിച്ചത്. ആ കഥയും അച്ഛന്‍ കൊണ്ടു വന്നിരുന്ന വെണ്ണയും തമ്മിലും ബന്ധമുണ്ട്. ഒരു ദിവസം അച്ഛന്‍ കൊണ്ടുവന്ന വെണ്ണപ്പാത്രം തുറക്കുന്നിതിനിടയില്‍ അല്‍പം താഴെപ്പോയി. ഇങ്ങനെ അശ്രദ്ധയോടെ പാത്രം തുറക്കരുതെന്നും വളരെ പ്രയാസപ്പെട്ടാണ് ഭക്ഷണം എത്തിക്കുന്നതെന്നും രാകേഷ് മകനെ ഉപദേശിച്ചു. അന്ന് ഗ്രൗണ്ടില്‍ വീണ വെണ്ണ കുനിഞ്ഞു നിന്ന് കോരിയെടുത്ത് രവി കഴിച്ചു.

ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ എന്നത് കുട്ടിക്കാലം മുതലുള്ള രവിയുടെ ആഗ്രഹമായിരുന്നു. അവന്‍ വളരുന്നതോടെ ആ ആഗ്രഹവും വളര്‍ന്നുകൊണ്ടിരുന്നു. അവന് മുന്നില്‍ വഴികാട്ടികളായി സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒളിമ്പ്യന്‍മാരെ സമ്മാനിച്ച പരിശീലകന്‍ സത്പാല്‍ സിങ്ങിന്റെ അടുത്തെത്തുമ്പോള്‍ രവിയുടെ പ്രായം പത്ത്. അന്ന് മുതല്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ചിട്ടയായ പരിശീലനം. റഷ്യയില്‍ മുറാദ് ഗൈദറോവിന്റെ കീഴില്‍ പരിശീലിക്കാന്‍ കഴിഞ്ഞത് വഴിത്തിരിവായി. 2015ലെ ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി വരവറിയിച്ച രവി ആറ് വര്‍ഷത്തിനകം ഒളിമ്പിക്‌സില്‍ വെള്ളി നേടി. 13 വര്‍ഷം ഒരു അച്ഛന്‍കൊണ്ട വെയില്‍ ഒരു രാജ്യത്തിന്റെ തണലായി മാറിയ നിമിഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.