ഓയില്‍ ബോണ്ടുകള്‍ ബാദ്ധ്യത, ഇന്ധന നികുതി കുറയ്ക്കാനാകില്ല: കേന്ദ്രം

ഓയില്‍ ബോണ്ടുകള്‍ ബാദ്ധ്യത, ഇന്ധന നികുതി കുറയ്ക്കാനാകില്ല: കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള എക്സൈസ് തീരുവ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യു.പി.എ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത് ഓയില്‍ ബോണ്ട് എന്ന തട്ടിപ്പിലൂടെയാണ്. ആ ബാദ്ധ്യത കാരണമാണ് എന്‍.ഡി.എ സര്‍ക്കാരിന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കഴിയാത്തതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന വില കുറയ്ക്കാനായി യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 1.44 ലക്ഷം കോടി രൂപയുടെ ഓയില്‍ ബോണ്ടുകള്‍ക്കുള്ള പലിശ നല്‍കുന്നത് വന്‍ ബാദ്ധ്യതയാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 62,000 കോടി രൂപയാണ് പലിശ ഇനത്തില്‍ നല്‍കേണ്ടി വന്നത്. 2026നുള്ളില്‍ 37,340 കോടി രൂപ കൊടുക്കണം. പലിശയ്ക്ക് പുറമെ മുതല്‍ ഇനത്തില്‍ 1.31ലക്ഷം കോടി ബാക്കിയുണ്ട്. ഇതില്ലായിരുന്നെങ്കില്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. വര്‍ധിച്ച് വരുന്ന ഇന്ധന വില നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകളുടെ ബാദ്ധ്യത അടിച്ചേല്‍പ്പിച്ചെന്ന ആരോപണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അമിത് ദുബെ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മേയ്-ജൂണ്‍ മാസത്തില്‍ മാത്രം മോഡി സര്‍ക്കാര്‍ ഇന്ധന വിലയില്‍ ഏഴു രൂപയാണ് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.