പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം; അഞ്ച് സ്വര്‍ണമടക്കം 19 മെഡലുകള്‍

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം; അഞ്ച് സ്വര്‍ണമടക്കം 19 മെഡലുകള്‍

ടോക്യോ: പാരാലിംപിക്സിന് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ.അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 19 മെഡലുകളാണ് ഇന്ത്യ പാരാലിംപിക്സ് സ്വന്തമാക്കിയത്.

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ട ഗെയിംസിന്റെ അവസാന ദിനത്തില്‍ വരെ ഇന്ത്യ മെഡല്‍ വേട്ട തുടര്‍ന്നു. 54 അംഗങ്ങളുമായി പോരിനിറങ്ങിയ ഇന്ത്യ മെഡല്‍ വേട്ടയില്‍ 24ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രാജ്യാന്തര കായിക മേളകളില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന റെക്കോര്‍ഡും ടോക്യോ പാരാലിംക്‌സ് സംഘം സ്വന്തമാക്കി.

2018ലെ യൂത്ത് ഒളിംപിക്‌സില്‍ നേടിയ 13 മെഡലുകളെന്ന നേട്ടമാണ് ഇത്തവണ തിരുത്തപ്പെട്ടത്. 1968ലാണ് ഇന്ത്യ ആദ്യമായി പാരാലിംപിക്‌സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിംപിക്‌സ് വരെ ഇന്ത്യയുടെ നേട്ടം വെറും 12 മെഡലുകളായിരുന്നു. ഈ നിലയില്‍ നിന്നാണ് ഇത്തവണത്തെ ഇന്ത്യയുടെ മുന്നേറ്റം എന്നതും ഏറെ ശ്രദ്ധേയം.

അത്‌ലറ്റിക്‌സില്‍ എട്ടും ഷൂട്ടിങ്ങില്‍ അഞ്ചും ബാഡ്മിന്റണില്‍ നാലും അമ്പെയ്ത്ത്, ടേബിള്‍ ടെന്നീസ് ഇനങ്ങളില്‍ ഒന്നു വീതവുമാണ് ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ ഇത്തവണ ഇരട്ട മെഡല്‍ നേട്ടം ആഘോഷിച്ചു. ഷൂട്ടിങ്ങില്‍ അവനി ലേഖറ സ്വര്‍ണവും വെങ്കലവും നേടിയപ്പോള്‍ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി.

അവനി ലേഖറ (വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച്‌ 1), പ്രമോദ് ഭഗത്ത് (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3), കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച്‌ 6), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 64), മനീഷ് നര്‍വാള്‍ (50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച്‌ 1) എന്നിവരാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

ഭവിനബെന്‍ പട്ടേല്‍ (വനിത ടേബിള്‍ ടെന്നീസ് ക്ലാസ് 4), സിങ് രാജ് അധാന (50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച്‌ 1), യോഗേഷ് കതുനിയ (പുരുഷ ഡിസ്‌കസ് ത്രോ എഫ് 56), നിഷാദ് കുമാര്‍ (പുരുഷ ഹൈ ജംപ് ടി 47), മാരിയപ്പന്‍ തങ്കവേലു (പുരുഷ ഹൈ ജംപ് ടി 63), പ്രവീണ്‍ കുമാര്‍ (പുരുഷ ഹൈ ജംപ് ടി 64), ദേവേന്ദ്ര ഝചാരിയ (പുരുഷ ജാവലിന്‍ ത്രോ എഫ് 46), സുഹാസ് യതിരാജ് (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4) എന്നിവരാണ് വെള്ളി നേടിയത്.

അവനി ലേഖറ (വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച്‌ 1), ഹര്‍വിന്ദര്‍ സിങ് (പുരുഷ റിക്കര്‍വ് അമ്ബെയ്ത്ത്), ശരത് കുമാര്‍ പുരുഷ ഹൈ ജംപ് ടി 63), സുന്ദര്‍ സിങ് ഗുര്‍ജാര്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 46), മനോജ് സര്‍ക്കാര്‍ (പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3), സിങ് രാജ് അധാന (പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച്‌ 1) എന്നിവരാണ് വെങ്കല നേട്ടത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.