ബ്രിട്ടണില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ച മുതല്‍; 50 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍

ബ്രിട്ടണില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ച മുതല്‍; 50 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍

ലണ്ടന്‍: ബ്രിട്ടണില്‍ പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓരോ ഡോസ് ഫൈസര്‍/ബയോടെക് വാക്‌സിനാണ് കുട്ടികള്‍ക്കു നല്‍കുക. കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ രാജ്യത്തെ നാല് ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ നല്‍കിയ ഉപദേശം തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിതല സമിതി അംഗീകരിച്ചതായി ആരോഗ്യ, സാമൂഹിക സുരക്ഷാ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു.

സ്‌കൂള്‍ കുട്ടികളില്‍ വാക്‌സിന്‍ നല്‍കാനുള്ള ചീഫ് മെഡിക്കല്‍ ഓഫിസറുടെ ശിപാര്‍ശ അംഗീകരിച്ചതായി ഹെല്‍ത്ത് സെക്രട്ടറി സാജദ് ജാവേദും വ്യക്തമാക്കി. മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതത്തോടെ ആയിരിക്കും കുട്ടികളിലെ വാക്‌സിനേഷന്‍. വിപുലമായ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പഠനം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. അമേരിക്കയും ഇസ്രായേലും ചില യൂറോപ്യന്‍ രാജ്യങ്ങളും കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നതിനു മുന്നോടിയായി എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ശൈത്യകാലത്ത് കോവിഡിന്റെ മറ്റൊരു തരംഗത്തിനുള്ള സാധ്യത മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദാണ് പാര്‍ലമെന്റില്‍ നടത്തിയത്.

അമ്പതു വയസിനു മുകളിലുള്ളവര്‍ക്കും അമ്പതു വയസിനു താഴെ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടക്കം മൂന്നു കോടിയോളം ആളുകള്‍ക്കാണ് അടുത്തയാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് ആദ്യം നല്‍കുന്നത്. രണ്ടു ഡോസ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായുള്ള ക്ഷണം അടുത്തയാഴ്ച മുതല്‍ ലഭിച്ചുതുടങ്ങും. ഏത് വാക്‌സീന്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത് ഫൈസര്‍ വാക്‌സിനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.