സമാന്തര എക്‌സ്‌ചേഞ്ച് കേസ്: സിം കാര്‍ഡ് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് അന്വേഷണ സംഘം

സമാന്തര എക്‌സ്‌ചേഞ്ച് കേസ്: സിം കാര്‍ഡ് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് അന്വേഷണ സംഘം

പാലക്കാട്: പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ സിം കാര്‍ഡ് എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് അന്വേഷണ സംഘം. ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

കഴിഞ്ഞ ദിവസമാണ് ആയുര്‍വേദ ഫാര്‍മസിയുടെ മറവില്‍ പാലക്കാടും സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തിയത്. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്‌സ്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുര്‍വേദ ഫാര്‍മസിയിലാണ് സമാന്തര എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ മുഖ്യസൂത്രധാരന്‍ ഇബ്രാഹിം പാകിസ്ഥാന് പുറമെ ചൈനയിലും ബംഗ്ലദേശിലും പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായി തെളിഞ്ഞിരുന്നു.

ബംഗളൂരുവില്‍ ഇയാള്‍ നടത്തിയിരുന്ന സമാന്തര എക്‌സ്‌ചേഞ്ചില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.എസ്.ഐയാണ് ഇതിന് പിന്നിലെന്നാണ് ദേശീയ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.