കാബ്‌കോ: കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി അഗ്രോ ബിസിനസ് കമ്പനി

കാബ്‌കോ: കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി അഗ്രോ ബിസിനസ് കമ്പനി

ആലപ്പുഴ: സംസ്ഥാന സർക്കാർ കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കേരള അഗ്രോബിസിനസ് കമ്പനി(കാബ്കോ) രൂപവത്കരിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാൻ 11 അംഗസമിതിയെ നിയമിച്ചു. കർഷകരുടെ അഭിപ്രായമറിഞ്ഞായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു മന്ത്രി പി. പ്രസാദ് അറിയിച്ചു.

ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയാണ് കമ്പനിയുടെ ചുമതലയാകും. കമ്പനിക്ക് പ്രൊഫഷണലുകളുടെ സഹായവുമുണ്ടാകും. കമ്പനിവരുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തും വിൽക്കുന്നതും എളുപ്പമാകും. വിപണിയില്ലാത്ത സാഹചര്യമുണ്ടാകില്ല. നെല്ലുസംഭരണച്ചുമതല പുതിയകമ്പനിയെ ഏൽപ്പിക്കില്ല. അതിനു നിലവിലുള്ളരീതി തുടരും.

പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണ്. വർഷം 16 ലക്ഷം ടൺവരെ പച്ചക്കറി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പഴവും പച്ചക്കറിയും കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കാനുള്ള സംവിധാനവും ഉടൻ ഏർപ്പെടുത്തും. അഗ്രോപാർക്കുകളും കൂടുതലായി സ്ഥാപിക്കും.

ഈവർഷം 100 കർഷക ഉത്പാദക സംഘടന(എഫ്.പി.ഒ.)കൂടി രൂപവത്കരിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ അഞ്ചുപദ്ധതികളും കൃഷിവകുപ്പ് വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തികവർഷംമുതൽ സംസ്ഥാനത്തെ, അഞ്ചു കാർഷിക- പാരിസ്ഥിതിക മേഖലകളായി തിരിച്ചായിരിക്കും കൃഷിചെയ്യുക. 23 യൂണിറ്റുകളായിരിക്കും ഈ മേഖലകളിലുണ്ടാവുക. വിവിധമേഖലകളുടെ കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത എന്നിവകണക്കിലെടുത്ത് അനുയോജ്യമായ കൃഷിരീതി തിരഞ്ഞെടുക്കും. ഇതുവഴി കൂടുതൽ വിളവുലഭിക്കും.
മേഖലാടിസ്ഥാനത്തിലുള്ള കൃഷിരീതിക്കനുസരിച്ച് കൃഷി ഉദ്യോഗസ്ഥരുടെ പുനർവിന്യാസവുമുണ്ടാകും.

കൃഷിഭവനുകൾ സ്മാർട്ടാക്കും. ഇതോടെ കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽസമയം കർഷകരോടൊപ്പം ചെലവഴിക്കാനാകും. കൃഷി ഓഫീസർ എന്നനിലയിൽനിന്നു മാറി കൃഷിഡോക്ടർ എന്നനിലയിലേക്കു അവരെ മാറ്റും. യുവാക്കൾ, സ്ത്രീകൾ, വിദേശമലയാളികൾ എന്നിവരെ ഉൾപ്പെടുത്തി കാർഷികഗ്രൂപ്പുകളും കൂടുതലായി ആരംഭിക്കും.

കർഷകർക്ക് ഏകീകൃത തിരിച്ചറിയൽനമ്പരും സ്മാർട്ട്കാർഡും നൽകും. നിലവിൽ ഓരോ സ്കീമുകൾക്കും അപേക്ഷിക്കുമ്പോൾ പലവിധരേഖകൾ അവർക്കു ഹാജരാക്കേണ്ടിവരുന്നുണ്ട്. എല്ലാവിവരങ്ങളും ഉൾപ്പെടുത്തിയ സ്മാർട്ട്കാർഡ് നൽകുന്നതോടെ പ്രശ്നങ്ങൾ ഒഴിവാകും. പരിസ്ഥിതിക്കു ദോഷമായതിനാൽ ഗ്രോബാഗ് കൃഷിക്ക് ബദൽ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.