ബംഗളൂരുവില്‍ ലഹരി പാര്‍ട്ടി; മലയാളി സംഘാടകന്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ ലഹരി പാര്‍ട്ടി; മലയാളി സംഘാടകന്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളിയുടെ നേതൃത്വത്തില്‍ ലഹരി പാര്‍ട്ടി നടത്തിയ 28 പേര്‍ അറസ്റ്റില്‍. അനേക്കല്‍ ഗ്രീന്‍ വാലി റിസോര്‍ട്ടിലായിരുന്നു ലഹരിപാര്‍ട്ടി. ഇന്നലെ രാത്രിയായിരുന്നു പരിശോധന. നിരോധിത ലഹരിവസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 14 ബൈക്കുകള്‍, ഏഴ് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു.

ജംഗിള്‍ സഫാരിയുടെ മറവിലായിരുന്നു മരിജ്വാന, കൊക്കെയ്ന്‍ എന്നിവ ഉപയോഗിച്ചുള്ള പാര്‍ട്ടി.

ബംഗളുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികള്‍ അടക്കം 28 പേരാണ് അറസ്റ്റിലായത്. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്.

ബംഗളുരുവിലെ ഐടി ജീവനക്കാരും കോളജ് വിദ്യാര്‍ത്ഥികളുമാണ് പിടിയിലായ മലയാളികള്‍. മൂന്ന് ആഫ്രിക്കന്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

റഷ്യയില്‍ നിന്ന് മോഡലുകളെയും ഡി.ജെയെയും എത്തിച്ചാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത എല്ലാവരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി.

കര്‍ഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.