തീവ്രവാദ ഭീഷണി: തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുത്ത് സുരക്ഷാ ഏജന്‍സികള്‍

തീവ്രവാദ ഭീഷണി: തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുത്ത് സുരക്ഷാ ഏജന്‍സികള്‍

തിരുവനന്തപുരം: സുരക്ഷാ ഏജന്‍സികള്‍ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. തീവ്രവാദ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ലാണ് നടപടി. കോസ്റ്റല്‍ പൊലീസും കേന്ദ്ര ഏജന്‍സികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീരദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങളില്‍ ചിലത് പൊളിച്ചു മാറ്റാനുള്ള നടപടികളും ആരംഭിച്ചു.

കൂടാതെ ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. തീരദേശം വഴി തീവ്രവാദികള്‍ നുഴഞ്ഞു കയറാമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്.

തീരദേശത്ത് ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങളും ശേഖരിക്കും. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തി തീരദേശത്ത് താമസമാക്കി കൃത്യമായ രേഖകള്‍ ഇല്ലാത്ത ആളുകളുടെ വിവരങ്ങള്‍ ഐബിക്ക് പൊലീസ് കൈമാറി. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന തെക്കന്‍ കേരളത്തില്‍ തീരദേശത്ത് അടുത്തിടെ നടത്തിയ നാല് യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഐബിക്കു കൈമാറിയിട്ടുണ്ട്.

തീരദേശ പൊലീസിന്റെ ബീറ്റ് സംവിധാനവും പരിഷ്‌ക്കരിച്ചു. ഒരാഴ്ചക്കാലയളവില്‍ എന്താണ് ചെയ്യേണ്ടതെന്നു ബീറ്റ് ഓഫിസര്‍മാരെ മുന്‍കൂട്ടി അറിയിക്കും. നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നില്ല. തീരദേശത്തെ ഹോട്ടലുകളിലോ ലോഡ്ജുകളിലോ അപരിചതര്‍ താമസിക്കാനെത്തിയാല്‍ അറിയിക്കണമെന്ന് ഉടമകള്‍ക്കും പ്രദേശവാസികള്‍ക്കും നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.