ഇമ്രാന്‍ ഖാന് ചുട്ട മറുപടി; സോഷ്യല്‍ മീഡിയയില്‍ മിന്നുന്ന താരമായി സ്നേഹ ദുബെ

ഇമ്രാന്‍ ഖാന് ചുട്ട മറുപടി; സോഷ്യല്‍ മീഡിയയില്‍ മിന്നുന്ന താരമായി സ്നേഹ ദുബെ


ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായി സ്നേഹ ദുബെ; ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയ സ്നേഹ ദുബെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം തിരയപ്പെടുന്ന താരമായി മാറി. സ്നേഹയുടെ പാകിസ്താനെതിരായ ശക്തമായ വാക്കുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.

'തീ കെടുത്തുന്നവനെന്ന് സ്വയം വിശേഷിപ്പിച്ച് പുരയ്ക്ക് തീയിടുന്ന' പോലെയാണ് പാകിസ്താന്റെ സമീപനം. അയല്‍ രാജ്യങ്ങളെ മാത്രമെ നശിപ്പിക്കു എന്ന് കരുതിയാണ് പാകിസ്താന്‍ ഭീകരരെ വളര്‍ത്തുന്നത്. എന്നാല്‍ അവരുടെ നയങ്ങള്‍ കാരണം ലോകം ബുദ്ധിമുട്ടുകയാണ്. ഒസാമ ബിന്‍ ലാദന് പോലും അഭയം നല്‍കിയ രാജ്യമാണ് പാകിസ്താന്‍. ഇന്നും രക്തസാക്ഷിയാണെന്ന് പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്നേഹ വിമര്‍ശിച്ചു.

യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറിയായ സ്നേഹ ദുബെയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് എത്തിയത്. 'നിങ്ങളെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.ജെഎന്‍യുവില്‍ നിന്ന് ഇന്റര്‍ നാഷണല്‍ റിലേഷനില്‍ എം.ഫില്‍ നേടിയിട്ടുള്ള സ്നേഹ 2012 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഓഫീസറാണ് . 12 വയസ്് മുതലുള്ള ആഗ്രഹമായിരുന്നു ഐഎഫ്എസ് ഓഫീസറാവണമെന്നതെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 2011ലെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാവുകയും ചെയ്തു.

ആദ്യം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു സ്നേഹയ്ക്ക് നിയമനം. പിന്നീട് മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലേക്ക് മാറി. ഇതിന് ശേഷമാണ് യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറിയാകുന്നത്. പാക് ഭീകരതയ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയാണ് സ്നേഹ ദുബെ ് ചര്‍ച്ചാകേന്ദ്രമായത്. കശ്മീര്‍ വിഷയം, താലിബാനുള്ള പിന്തുണ, ആഗോള തലത്തിലെ ഇസ്ലാമോ ഫോബിയ തുടങ്ങിയവയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിലെ ഉള്ളടക്കം.

ഭീകരര്‍ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന് വാദിച്ചുകൊണ്ട്് പാകിസ്താന്‍ തീവ്രവാദം വളര്‍ത്തുകയാണെന്ന് സ്നേഹ ദുബെ ആഞ്ഞടിച്ചു. രാജ്യത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളായി മാറുകയാണ്. പാക് നേതാക്കള്‍ ഇന്ത്യയെ കുറിച്ച് വ്യാജപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം പാകിസ്താനില്ലെന്നും സ്നേഹ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.