ഡല്‍ഹി കലാപം ആസൂത്രിതം: നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്തനുള്ള ശ്രമമെന്ന് ഹൈക്കോടതി

ഡല്‍ഹി കലാപം ആസൂത്രിതം: നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്തനുള്ള ശ്രമമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ ക്രമസാധനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണ് കലാപം എന്നാണ് കോടതി നിരീക്ഷണം. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമാണ് കലാപം ഉണ്ടായത്. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും കലാപത്തില്‍ നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കലാപത്തിന്റെ ദൃശ്യങ്ങള്‍ അടക്കം വിലയിരുത്തിയതിനു ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.

കലാപത്തില്‍ ഡല്‍ഹി പൊലീസിന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിര്‍ണായകമായ പരാമര്‍ശം നടത്തിയത്. സിസി ടിവികള്‍ നശിപ്പിച്ചതില്‍ നിന്ന് തന്നെ കലാപം ആസൂത്രിതമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

എണ്ണത്തില്‍ കുറവായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികളില്‍ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം വാള്‍ തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്കായി കൈവശം വച്ചതാണെന്നായിരുന്നു ഇബ്രാഹീമിന്റെ വാദം.

കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താല്‍ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ആ ഉത്തരവില്‍ ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ തകര്‍ത്ത് കൊണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.