അന്തിമ പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; കെ.സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി

അന്തിമ പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; കെ.സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി

ന്യൂഡല്‍ഹി: അന്തിമ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്നതിലുള്ള അനിശ്ചിതത്വം തുടരുന്നു. തീരുമാനം വൈകുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. എഐസിസി മുന്നോട്ട് വെച്ച പേരുകളുടെ കാര്യത്തിലാണ് തര്‍ക്കമെന്നാണ് സൂചന. കെ.സി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിര്‍പ്പ് അറിയിച്ചു. ചിലര്‍ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിലും ഭിന്നത നില നില്‍ക്കുന്നുണ്ട്.

പട്ടികയ്ക്ക് എതിരെ പരാതിയുമായി മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രംഗത്തെത്തിയിരുന്നു. പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ പട്ടികയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും സുധീരനും വ്യക്തമാക്കുന്നത്.

പതിവ് അസ്വാര്യസങ്ങളൊന്നും ഇല്ലാതെ കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ നേതൃത്വം പൂര്‍ത്തിയാക്കിയെന്ന് ഇതുവരെ ആശ്വസിച്ചിരുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാവുകയാണ് മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ്. ഡിസിസി പട്ടികയിലെ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചര്‍ച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസന്‍ നായര്‍, വി.എസ് ശിവകുമാര്‍ കുമാര്‍, വി.പി സജീന്ദ്രന്‍, വി.ടി ബല്‍റാം, ശബരീനാഥന്‍ തുടങ്ങിയവര്‍ ഭാരവാഹികളാകും.

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എ.വി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും.

കൂടാതെ സുമ ബാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.