അനുതപിക്കുന്ന പാപികളെ സ്വാഗതം ചെയ്ത വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ

അനുതപിക്കുന്ന പാപികളെ സ്വാഗതം ചെയ്ത വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 14

ക്രിസ്ത്യാനിയായ ഒരു അടിമയുടെ മകനായി എ.ഡി രണ്ടാം നൂറ്റാണ്ടിലാണ് കാലിസ്റ്റസിന്റെ ജനനം. കാര്‍പോഫോറസ് എന്ന ക്രിസ്തുമത വിശ്വാസിയുടെ അടിമയായിരുന്ന കാലിസ്റ്റസ്, അദ്ദേഹത്തിന്റെ ധനകാര്യ സ്ഥാപനത്തിന്റെ മേല്‍നോട്ടകാരനായി നിയമിതനായി. കുറച്ചു നാളുകള്‍ക്കു ശേഷം സ്ഥാപനത്തിലെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഒരു പങ്ക് പാവപ്പെട്ട വിധവകള്‍ക്കും അനാഥാര്‍ക്കും കാലിസ്റ്റസ് ദാനം നല്‍കി.

പിന്നീട് ധനകാര്യ സ്ഥാപനം പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് അദ്ദേഹം നാടുവിട്ട് ഒളിച്ചോടി. വൈകാതെ പോര്‍ട്സ് എന്ന സ്ഥലത്ത് ഒരു കപ്പലില്‍ നിന്ന് പിടിക്കപ്പെട്ടു. അതിനുള്ള ശിക്ഷയായി യജമാനന്‍ അദ്ദേഹത്തെ 'സാര്‍ഡിനിയ'യിലെ ഈയം ഖനനം ചെയ്യുന്ന ഒരു ഖനിയിലേക്ക് അടിമപ്പണിക്കായി അയച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മോചന ദ്രവ്യം നല്‍കി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു.

199 ല്‍ കാലിസ്റ്റസിനെ സെഫിനസ് മാര്‍പ്പാപ്പ ഡീക്കനായി നിയമിക്കുകയും അതോടൊപ്പം റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയന്‍ വേയിലെ സെമിത്തേരിയുടെ സൂപ്രണ്ട് ചുമതല നല്‍കുകയും ചെയ്തു. ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നറിയപ്പെടുന്ന ഈ കല്ലറകളിലാണ് പല മെത്രാന്‍മാരെയും മാര്‍പ്പാപ്പമാരെയും അടക്കം ചെയ്തിരിക്കുന്നത്.

സഭയുടെ ഉടമസ്ഥതയിലുള്ള ആദ്യ ഭൂസ്വത്തിലായിരുന്നു ഈ കല്ലറകള്‍ പണിതത്. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒന്‍പത് മെത്രാന്‍മാരെ കാലിസ്റ്റസിന്റെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ആ ഭാഗം ഇപ്പോള്‍ 'കാപ്പെല്ല ഡീ പാപ്പീ' എന്നാണറിയപ്പെടുന്നത്. 1849 ല്‍ പുരാവസ്തു ഗവേഷകര്‍ ഈ കല്ലറകള്‍ വീണ്ടും കണ്ടെത്തി.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 217 ല്‍ സെഫിറിനൂസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി കാലിസ്റ്റസ് സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപ്പാടില്‍ പാപ്പാ എന്ന നിലയില്‍ അദ്ദേഹം സമഗ്രമായ മാറ്റങ്ങള്‍ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. 'ത്രിയേക ദൈവം' എന്ന സഭയുടെ വിശ്വാസത്തിനെതിരായ 'അഡോപ്ഷനിസം', 'മോഡലിസം' തുടങ്ങിയ വിശ്വാസ രീതികളില്‍ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു.

കാലിസ്റ്റസ് പാപ്പായുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുള്ളവര്‍ നടത്തിയ ഗൂഡാലോചന മൂലം അലക്‌സാണ്ടര്‍ സെവേറൂസിന്റെ ഭരണ കാലത്ത് അദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങള്‍ക്ക് അദ്ദേഹം തടവില്‍ വിധേയനായി. അവസാനം ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊല്ലുകയായിരുന്നു.

എ.ഡി 222 - 223 കാലഘട്ടത്തിലാണ് കാലിസ്റ്റസ് മാര്‍പ്പാപ്പ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ അസ്റ്റീരിയസ് എന്ന വൈദികനെ അലക്സാണ്ടര്‍ സെവേറൂസ് പിടികൂടുകയും ഒരു പാലത്തില്‍നിന്ന് ടൈബെര്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. ആഗോള കത്തോലിക്കാ സഭ ഒക്ടോബര്‍ 14 ന് വിശുദ്ധ കാലിസ്റ്റസിന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നു.

ഇന്നത്ത ഇതര വിശുദ്ധര്‍

1. ആര്‍ച്ചെയിലെ ബര്‍ണാദ്

2. ജര്‍മ്മനിയിലെ ബുക്കാര്‍ഡ്

3. ഉമ്പ്രിയായിലെ ഡോമിനിക്

4. ലിയോണ്‍സിലെ അങ്കദ്രേസിമാ

5. റീംസു ബിഷപ്പായിരുന്ന ഡോണേഷ്യന്‍

6. സെസരായില്‍ വച്ചു കൊല്ലപ്പെട്ട കാര്‍പോണിയൂസ്, എവരിസ്തൂസ്, പ്രീഷിയന്‍, ഫൊര്‍ത്തുണാത്ത.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.