പാകിസ്താനില്‍ അതിക്രൂര ദുരഭിമാനക്കൊല: തീയിട്ടു കൊന്നത് നാല് കൊച്ചുമക്കള്‍ സഹിതം ഏഴു പേരെ

പാകിസ്താനില്‍ അതിക്രൂര ദുരഭിമാനക്കൊല: തീയിട്ടു  കൊന്നത് നാല് കൊച്ചുമക്കള്‍ സഹിതം ഏഴു പേരെ


ഇസ്ലാമാബാദ്: പാകിസ്താനില്‍ നിഷ്ഠുരമായ ദുരഭിമാനക്കൊല വീണ്ടും. മകള്‍ തന്റെ ഇഷ്ടം വകവയ്ക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമായി കുടുംബത്തിലെ ഏഴ് പേരെ അഗ്നിക്കിരയാക്കി കൊന്നു, പഞ്ചാബ് പ്രവിശ്യയിലെ മുസാഫര്‍ഗറില്‍ മന്‍സൂര്‍ ഹുസൈന്‍ എന്നയാള്‍.വീടിനു തീ കൊളുത്തി നാല് കൊച്ചുമക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണിയാള്‍ വകവരുത്തിയത്.

മന്‍സൂറിന്റെ പുത്രിമാരായ ഫൗസിയ ബിബി, ഖുര്‍ഷിദ് മായി എന്നിവര്‍ ഒരുമിച്ചായിരുന്നു കുടുംബമായി താമസിച്ചിരുന്നത്. ഫൗസിയ ബിബി, ഖുര്‍ഷിദ് മായി, ഖുര്‍ഷിദിന്റെ ഭര്‍ത്താവ്, നാല് കൊച്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് തീയില്‍ മരിച്ചത്. ബിബിക്ക് കുഞ്ഞ് ജനിച്ചിട്ട് അധികം ദിവസമായിരുന്നില്ല. ബിബിയുടെ ഭര്‍ത്താവ് മെഹബൂബ് അഹമ്മദ് മാത്രം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളുടെ പരാതി പ്രകാരം മന്‍സൂര്‍ ഹുസൈന്‍, മകന്‍ സാബിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

താന്‍ ജോലിക്ക് പോയിരുന്നത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്ന് മെഹബൂബ് അഹമ്മദ് പറയുന്നു.ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ വീടാകെ നിന്ന് കത്തുന്നതാണ് കണ്ടത്. മന്‍സൂര്‍ ഹുസൈനും സാബിര്‍ ഹുസൈനും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നും മെഹബൂബ് പറയുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ മന്‍സൂര്‍ ഹുസൈന്‍ പെണ്‍മക്കളുമായി അകല്‍ച്ചയിലായിരുന്നുവെന്നും, സംഭവിച്ചത് ദുരഭിമാനക്കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.

2020ലാണ് മെഹബൂബ് അഹമ്മദും ബിബിയും പ്രണയിച്ച് വിവാഹിതരാകുന്നത്. വിവാഹത്തിന് ആദ്യം മുതലേ ബിബിയുടെ കുടുംബം എതിരായിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. പാകിസ്താനില്‍ ഓരോ വര്‍ഷവും ആയിരത്തിലധികം ദുരഭിമാനക്കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.