നവംബര്‍ 30ന് 142 അടിയിലെത്തും: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

നവംബര്‍ 30ന് 142 അടിയിലെത്തും: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്. ജലനിരപ്പ് നവംബര്‍ 30ന് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്താത്തതിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്നങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാറിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്ന് ദുരൈ മുരുകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആവശ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ദുരൈ മുരുകന്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട് സംഘം വ്യക്തമാക്കിയത് ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ്. മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ നടക്കുന്നത് സുപ്രീം കോടതി പറയുന്നതനുസരിച്ചാണെന്നാണ് തമിഴ്‌നാടിന്റെ പക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.