കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ പിടിയില്‍. കേസില്‍ നാലാം പ്രതിയായ കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം രൂപ കിരണ്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തു വന്നതു മുതല്‍ കിരണ്‍ ഒളിവിലാണ്.

തമിഴ്നാട്, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവയും കിരണ്‍ ഉപയോഗിച്ചിരുന്നില്ല. വീട്ടിലുള്ളവരേയും ബന്ധപ്പെടാതെയാണ് കിരണ്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതി കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

50 പേരുടെ ബിനാമി പേരുകള്‍ ഉപയോഗിച്ച് 25 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. ബാങ്കിലെ ജീവനക്കാരനായിരുന്ന കിരണ്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറുമായി ഒത്തു ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍(58), മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ ബിജു കരീം(45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്(43), ബാങ്ക് അംഗം കിരണ്‍(31), ബാങ്കിന്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍(43) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.