ഫാസിസ്റ്റ് മനോഭാവവും വെള്ളക്കാരുടെ രാജ്യം സൃഷ്ടിക്കലും ലക്ഷ്യം; ബേസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ഫാസിസ്റ്റ് മനോഭാവവും വെള്ളക്കാരുടെ രാജ്യം സൃഷ്ടിക്കലും ലക്ഷ്യം; ബേസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

കാന്‍ബറ: നിയോ നാസി സംഘടനയായ ബേസിനെ (The Base) ഓസ്‌ട്രേലിയ തീവ്രവാദ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലെബനനിലെ ഷിയാ പാര്‍ട്ടിയായ ഹിസ്ബുള്ളയും പട്ടികയിലുണ്ട്.

സവര്‍ണ ഫാസിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുന്ന ബേസില്‍ അംഗമാകുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് അറിയിച്ചു. അക്രമത്തെ പോല്‍സാഹിപ്പിക്കുന്ന, വര്‍ണവെറി പിന്തുടരുന്ന നിയോ നാസി സംഘടനയാണ് ബേസ് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ബേസ് സംഘടന പദ്ധതിയിട്ടിരുന്നു. ലെബനന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഷിയാ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്ക് വിദേശ രാജ്യങ്ങൡും ശക്തമായ വേരുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇരു സംഘടനകളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഓസ്‌ട്രേലിയയില്‍ 17 വയസ് മുതലുള്ള ചെറുപ്പക്കാരെ ബേസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ഓസ്‌ട്രേലിയയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇരു തീവ്രവാദ സംഘടനകളും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018-ലാണ് ബേസ് സംഘടന രൂപീകരിച്ചെങ്കിലും ഇതിനകം ലോക രാജ്യങ്ങളില്‍ പലയിടത്തും തീവ്രവാദ സെല്ലുകള്‍ രൂപീകരിക്കാന്‍ കഴിഞ്ഞു.

ഫാസിസറ്റ് മനോഭാവത്തോടെ വെള്ളക്കാരുടെ രാജ്യം സൃഷ്ടിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വര്‍ണവെറി ലക്ഷ്യമാക്കി തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഏകോപിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തുല്യമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

അമേരിക്കയില്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരെ കൊലപാതക ആസൂത്രണം അടക്കം ചുമത്തി നടപടി സ്വീകരിച്ചിരുന്നു. കടുത്ത വലതുപക്ഷ തീവ്ര നിലപാടുള്ള ബേസിനെ ഭീകര സംഘടനയായി ബ്രിട്ടനും കാനഡയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിനു ഭീഷണിയാണെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര രഹസ്യാനേ്വഷണ ഏജന്‍സിയായ എ.എസ്.ഐ.ഒ. യും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയോ നാസി ഗ്രൂപ്പായ സോനെന്‍ക്രീഗ് ഡിവിഷനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ ഇപ്പോഴും ആഭ്യന്തര ഭീകരാക്രമണത്തിന്റെ നിഴലിലാണെന്ന് കാെരന്‍ ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ കെല്‍പ്പുള്ള വ്യക്തികള്‍ ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തേക്കുള്ള അതിര്‍ത്തികള്‍ തുറക്കുന്നതോടെ ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങള്‍ കൂടുതലായുണ്ടാകും. ഇത്തരം ഇടങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.

ജനങ്ങളെ ഭയപ്പെടുത്താനല്ല ഇതു പറയുന്നതെന്നും ജാഗ്രത പാലിക്കാനാണിതെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നല്‍കി. രാജ്യത്ത് തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കും ഇതിനായി പരിശീലനം നേടുന്നവര്‍ക്കും ഇത്തരം സംഘടനകള്‍ക്കായി പണം മുടക്കുകയും ചെയ്യുന്നവര്‍ക്ക് 25 വര്‍ഷം വരെ തടവാണു ശിക്ഷ.

ഷിയാ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയായി ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്ക് ഓസ്‌ട്രേലിയയില്‍ അടക്കം വേരുകളുണ്ടെന്നാണു കണ്ടെത്തല്‍. ഇവര്‍ക്ക് ഇറാനും സിറിയയുമായും ബന്ധമുണ്ട്. രാജ്യാന്തര സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍ അനുസരിച്ച് ഹിസ്ബുള്ള ലോകരാജ്യങ്ങൡ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. നേരിട്ടുള്ള ആക്രമണത്തേക്കള്‍ മറഞ്ഞിരുന്നുള്ള ആക്രമണത്തിലാണ് സംഘടന കേന്ദ്രീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.