പാലക്കാട്: പീഡനക്കേസില്‍ രണ്ടാഴ്ചയായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്.
വൈകുന്നേരം 4.50 ഓടെ എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പാലക്കാട് കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്. ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റുള്ളത്.
സത്യം വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്ന് പറഞ്ഞ രാഹുല്‍ ഇനി പാലക്കാട്ട് തന്നെ തുടരുമെന്നും വ്യക്തമാക്കി.
വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിനെ കൂകി വിളിലൂടെയാണ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ എതിരേറ്റത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ രാഹുലിനെ ബൊക്കെ നല്‍കി സ്വീകരിച്ചു.
പീഡന പരാതി വന്നതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയത്. അതിനിടെ ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ബുധനാഴ്ച രണ്ടാമത്തെ പീഡനക്കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ രാഹുല്‍ ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാന്‍ വരുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചനയുണ്ടായിരുന്നു. രാവിലെ വോട്ട് ചെയ്യാനെത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ എത്തിയത് എന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.