ഒന്‍പത് വര്‍ഷം മുമ്പ് ദത്തു നല്‍കിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി

ഒന്‍പത് വര്‍ഷം മുമ്പ് ദത്തു നല്‍കിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി

ചെന്നൈ: ദത്തു നല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സേലം സ്വദേശി ശരണ്യയാണ് ഭര്‍ത്താവിന്റെ സഹോദരിയ്ക്ക് ഒന്‍പത് വര്‍ഷം മുമ്പ് ദത്തു നല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ടത്. പെറ്റമ്മയുടേയും പോറ്റമ്മയുടേയും ഒപ്പം ജീവിക്കണമെന്നാണ് കുട്ടി കോടതിയില്‍ പറഞ്ഞത്.  തുടര്‍ന്ന് വളര്‍ത്തമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍ മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ പെറ്റമ്മയെ അനുവദിക്കണമെന്നും വ്യക്തമാക്കി.

സേലം അമ്മ പേട്ടയിലെ ശിവകുമാറിന്റെയും ഭാര്യ ശരണ്യയുടെയും സമ്മതത്തോടെ 2012ലാണ് മൂന്നര മാസം പ്രായമുള്ള കുട്ടിയെ സഹോദരി സത്യയ്ക്ക് ദത്തു നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് മൂന്നാമത്തെ കുട്ടിയെ ദത്തു നല്‍കാന്‍ ശിവകുമാറും ശരണ്യയും തയ്യാറായത്. 2019ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു.

മകളെ നല്‍കാന്‍ സത്യ തയ്യാറാകാതെ വന്നതോടെ തര്‍ക്കമാകുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിക്കുകയായിരുന്നു. സത്യയും കോടതിയില്‍ ഹര്‍ജി നല്‍കി. ഇരു ഭാഗത്തെയും വാദം കേട്ട കോടതി ഇത്രയും നാള്‍ വളര്‍ത്തിയ പോറ്റമ്മയ്‌ക്കൊപ്പം കുട്ടി കഴിയട്ടേയെന്ന് ഉത്തരവ് ഇടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.