ഒമിക്രോണ്‍ പുതിയ 'ഉണര്‍ത്തു വിളി': ഡോ.സൗമ്യ സ്വാമിനാഥന്‍; മാസ്‌ക് ഉപേക്ഷിക്കാന്‍ കാലമായിട്ടില്ല

ഒമിക്രോണ്‍ പുതിയ 'ഉണര്‍ത്തു വിളി': ഡോ.സൗമ്യ സ്വാമിനാഥന്‍; മാസ്‌ക് ഉപേക്ഷിക്കാന്‍ കാലമായിട്ടില്ല

ന്യൂഡല്‍ഹി /ജെനീവ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആവര്‍ഭാവത്തോടെ മാസ്‌ക് ധരിക്കേണ്ടിന്റെ അനിവാര്യത കൂടുതല്‍ പ്രസക്തമായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. മഹാമാരി പടരുന്ന കാലത്ത് ഉചിതമായി പെരുമാറാനുള്ള 'ഉണര്‍ത്തുവിളി'യായി പുതിയ വകഭേദത്തെ കണക്കാക്കണമെന്നും എന്‍ ഡി ടിവിയുമായി സംസാരിക്കവേ അവര്‍ പ്രതികരിച്ചു.

'നമ്മുടെ പോക്കറ്റിലുള്ള വാക്സിനായി മാസ്‌കിനെ കണക്കാക്കണം'- ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ശ്രദ്ധയോടു കൂടി മാസ്‌ക് ധരിച്ചാല്‍ രോഗ വ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കും. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിന്. എന്നാല്‍ ഇതിനെ കുറിച്ച് ആധികാരികമായി പറയാറായിട്ടില്ല. അര്‍ഹരായ ഏവരും വാക്സിന്‍ സ്വീകരിക്കണം, സമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണാവശ്യം. കൊറോണ കേസുകളുടെ കൃത്യമായ കണക്കുകള്‍ നിരന്തരം നിരീക്ഷിച്ച് ഒമിക്രോണ്‍ വ്യാപനമില്ലെന്ന് അധികാരികളും സമൂഹവും ഉറപ്പ് വരുത്തുകയും വേണം.

കൊറോണയുടെ പുതിയ വകഭേദത്തെ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജര്‍മനിയിലും ഇറ്റലിയിലും ചെക് റിപ്പബ്ലിക്കിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏഷ്യന്‍ രാജ്യങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ-സാമൂഹിക സുരക്ഷാ നടപടികളെടുക്കണമെന്നും സംഘടന നിര്‍ദ്ദേശം നല്‍കി. വാക്‌സിനുകള്‍ നല്‍കുന്നത് കൂടുതല്‍ വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേലില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി. ഇസ്രായേല്‍ അതിര്‍ത്തികളും അടച്ചു. ദക്ഷിണാഫ്രിക്കയില്‍ കൊറോണ രോഗികളില്‍ വീണ്ടും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 200 ശതമാനം രോഗികളാണ് വര്‍ദ്ധിച്ചത്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്ലാന്‍ഡ്, ഒമാന്‍, കുവൈറ്റ്, ഹംഗറി തുടങ്ങി മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്.

ബ്രിട്ടനില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യുഎഇ, ഒമാന്‍, ബ്രസീല്‍, കാനഡ എന്നിവിടങ്ങളിലേക്ക് തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ, സൗദി എന്നീ രാജ്യങ്ങള്‍ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാര്‍ക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.