വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധ സാറ്റര്‍ണിനൂസ്

വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധ സാറ്റര്‍ണിനൂസ്

അനുദിന വിശുദ്ധര്‍ - നവംബര്‍ 29

ഫേബിയന്‍ മാര്‍പാപ്പ എ.ഡി 245 ല്‍ സാറ്റര്‍ണിനൂസിനെ വേദ പ്രചാരണത്തിനായി റോമില്‍ നിന്ന് ഗോളിലേക്ക് അയച്ച നാള്‍ മുതല്‍ക്കേ സാറ്റര്‍ണിനൂസിന്റെ ജീവചരിത്രം നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തിയ സ്ഥലമായിരുന്നു ഇത്.

പിന്നീട് ടൗലോസിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട സാറ്റര്‍ണിനൂസ് അവിടെ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. സുവിശേഷ പ്രഘോഷണവും അത്ഭുത പ്രവര്‍ത്തനങ്ങളും വഴി അദ്ദേഹം ധാരാളം വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് അദ്ദേഹം തന്റെ ജനതയെ സംഘടിപ്പിച്ചിരുന്നത്. ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ ദേവാലയത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ പിശാചുക്കള്‍ വിശുദ്ധന്റെ രൂപത്തിലെത്തി ഒരു ഊമയെ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റിക്കൊടുക്കുകയും ചെയ്തു.

വൈകാതെ അവര്‍ അദ്ദേഹത്തെ പിടികൂടി ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും താന്‍ അപമാനിച്ച മൂര്‍ത്തികള്‍ക്ക് ബലിയര്‍പ്പിക്കുക വഴി അവരെ ശാന്തരാക്കുവാനും അല്ലെങ്കില്‍ താന്‍ ചെയ്ത കുറ്റത്തിന് തന്റെ ചോരയാല്‍ പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സാറ്റര്‍ണിനൂസാകട്ടെ യാതൊരു ഭയവും കൂടാതെ വളരെ ഉറച്ച ശബ്ദത്തില്‍ ആ വിഗ്രഹാരധകര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തു.

'ഞാന്‍ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. ആ ദൈവത്തെ മാത്രമേ ഞാന്‍ പുകഴ്ത്തുകയും ബലിയര്‍പ്പിക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ദൈവങ്ങള്‍ പിശാചുക്കള്‍ ആണ്. അവര്‍ നിങ്ങളുടെ കാളകളെക്കാളും നിങ്ങളുടെ ആത്മാക്കളുടെ ബലിയിലാണ് സന്തോഷിക്കുക. നിങ്ങള്‍ പറയുന്നത് പോലെ ക്രിസ്ത്യാനികളുടെ മുന്‍പില്‍ വിറക്കുന്ന അവയെ ഞാനെന്തിനു ഭയക്കണം?'

ഇതു കേട്ട അവര്‍ പല തരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അദ്ദേഹത്തിന്റെ പാദങ്ങള്‍ ബലികഴിക്കുവാന്‍ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിക്കുകയും ആ കാട്ടു മൃഗത്തെ ദേവാലയത്തില്‍ നിന്നും ഓടിക്കുകയും ചെയ്തു. കുന്നിനു മുകളില്‍ നിന്നും താഴേക്ക് വളരെ വേഗത്തില്‍ കാട്ടു പോത്ത് ഓടിയത് മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോര്‍ പുറത്തേക്ക് ചിന്നിച്ചിതറുകയും ചെയ്തു.

ആ കാട്ടു മൃഗമാകട്ടെ വിശുദ്ധന്റെ ശരീരം വലിച്ചിഴക്കല്‍ തുടര്‍ന്നു. മാംസവും രക്തവും ചിതറി തെറിച്ചു. ബന്ധിച്ചിട്ടുള്ള കയറ് പൊട്ടുന്നത് വരെ ഈ പ്രക്രിയ തുടര്‍ന്നു. അവശേഷിച്ച ശരീര ഭാഗങ്ങള്‍ കവാടമില്ലാത്ത നഗരത്തിന്റെ സമതല പ്രദേശങ്ങളില്‍ ചിതറി കിടന്നു. ദൈവഭക്തകളായ രണ്ടു സ്ത്രീകള്‍ ഇവയെല്ലാം ശേഖരിച്ചു കൂടുതലായി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഒരു ആഴമുള്ള കുഴിയില്‍ ഒളിപ്പിച്ചു വച്ചു. മഹാനായ കോണ്‍സ്റ്റന്റൈനിന്റെ ഭരണം വരെ അത് അവിടെ ഒരു മരപ്പലക കൊണ്ടുള്ള ശവപ്പെട്ടിയില്‍ സൂക്ഷിച്ചു.

പിന്നീട് ടൗലോസിലെ മെത്രാനായ ഹിലരി അതിനു മുകളിലായി ഒരു ചെറിയ പള്ളി പണിതു. ആ നഗരത്തിലെ മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്‌സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു.

വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു. എ.ഡി 257 ലാണ് വിശുദ്ധ സാറ്റര്‍ണിനൂസ് മരണപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബീറിലെ ബ്രെന്റര്‍

2. ബ്രിട്ടനിലെ ഗുള്‍സ്റ്റന്‍

3. ഇറ്റലിയിലെ ഇല്ലൂമിനാത്താ

4. ബ്രിട്ടനിലെ ഹാര്‍ഡോയിന്‍

5. ഇറ്റലിയിലെ ബ്ലെയിസും ദെമെത്രിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.