മഴ: തിരുവനന്തപുരത്തും കൊല്ലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 മഴ: തിരുവനന്തപുരത്തും കൊല്ലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയെന്ന് മുന്നറിയിപ്പ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടിടത്തും സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയത്. തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ നവജ്യോത് സിങ് ഖോസെ അറിയിച്ചു.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം. കോമൊറിന്‍ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങും.

കൊല്ലത്ത് ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കനത്ത മഴ അര്‍ധ രാത്രിയോടെ ശമിച്ചു. രാവിലെ മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് ഉള്ളത്. എം സി റോഡില്‍ നിലമേലില്‍ രാത്രി കുന്ന് ഇടിഞ്ഞു വീണിരുന്നെങ്കിലും ഇത് നീക്കം ചെയ്തു. നിലമേല്‍ ടൗണില്‍ എം സി റോഡില്‍ കയറിയ വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ ഈ വഴിയുള്ള വാഹന ഗതാഗതം സമീപത്തെ ഇടറോഡ് വഴി പുനക്രമീകരിച്ചിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി. അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ സ്പില്‍വേയിലെ ഒരു ഷട്ടര്‍ തമിഴ്‌നാട് അടച്ചു. നിലവില്‍ തുറന്നിരിക്കുന്നത് ഒരു ഷട്ടര്‍ ആണ്. 30 സെന്റിമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.