ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച ബിജിയുടെ വീട്ടിലെത്തി നന്ദിയറിയിച്ച് യൂസഫലി

 ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച ബിജിയുടെ വീട്ടിലെത്തി നന്ദിയറിയിച്ച് യൂസഫലി

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ചിറക്കിയപ്പോള്‍ ആരെന്ന് പോലും അറിയാതെ ജീവന്‍ പണയം വെച്ച് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാര്‍ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്ന വാക്ക് ആണ് അദ്ദേഹം നിറവേറ്റിയത്.

രക്ഷകർക്കൊപ്പം : ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിൻ്റെയും ബിജിയുടെയും വീട്ടിൽ എം എ യൂസഫലി എത്തിയപ്പോൾ

അപകട സമയത്ത് ഓടിയെത്തിയ പ്രദേശവാസിയായ രാജേഷിന്റെ വീട്ടിലേക്കാണ് യൂസഫലി ആദ്യമെത്തിയത്. രാജേഷിനെയും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ബിജിയെയും കണ്ട് വിലമതിക്കാനാവാത്ത രക്ഷാപ്രവര്‍ത്തിയ്ക്ക് നന്ദി പറഞ്ഞു.


ഹെലികോപ്റ്റര്‍ പെട്ടെന്ന് ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ ആരാണെന്നോ എന്താണെന്നോ അറിയാതെ, പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ഇരുവരും രക്ഷാപ്രവര്‍ത്തിയ്ക്ക് എത്തിയത് യൂസഫലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി ഓര്‍ത്തെടുത്തു. അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് രാജേഷായിരുന്നു. അവിടെ നിന്ന് കുട പിടിച്ച് യൂസഫലിയെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരെയും മാറ്റാന്‍ സഹായിച്ചതും, പ്രഥമ ശുശ്രൂഷ നല്‍കിയതും രാജേഷാണ്.

ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തെത്തി രാജേഷും ബിജിയുമായി എം എ യൂസഫലി സംസാരിയ്ക്കുന്നു

ഒരു നിമിഷം പോലും മടിച്ചു നില്‍ക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിപ്പോയി വിവരമറിയിച്ച ബിജിയുടെ സമയോചിതമായ ഇടപെടലും യൂസഫലി ഓര്‍ത്തെടുത്തു. അജ്ഞാതന്‍ ആയ ഒരാളെന്ന് കരുതി മാറി നില്‍ക്കാതെ വിലമതിക്കാന്‍ ആകാത്ത മനുഷ്യത്വപരമായ ഇടപെടലാണ് നാട്ടുകാര്‍ ഒന്നാകെ നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. 20 മിനിറ്റോളം രാജേഷിനും കുടുംബത്തോടൊപ്പം ചെലവഴിച്ച യൂസഫലി ഇവരുടെ മകനെ താലോലിക്കാനും സമയം കണ്ടെത്തി. കുടുംബത്തിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് യൂസഫലി മടങ്ങിയത്. ബന്ധുവിന്റെ കല്യാണ വിവരം അറിയിച്ച രാജേഷിനോട് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.


പിന്നീട് അപകടസ്ഥലത്തേക്ക് രാജേഷിനും ബിജിയ്ക്കുമൊപ്പം പോയി. ജീവന്‍ തിരികെത്തന്ന മണ്ണിനോട് നന്ദി പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥന്‍ പീറ്ററിനെ കാണാനായിരുന്നു അടുത്ത യാത്ര. പീറ്ററിനും കുടുംബത്തിനുമൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞു. സ്‌നേഹ സമ്മാനങ്ങള്‍ കൈമാറിയായിരുന്നു മടക്കം.

ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തിൻ്റെ ഉടമ പീറ്ററിൻ്റെ വീട്ടിലെത്തി എം എ യൂസഫലി നന്ദി അറിയിക്കുന്നു

ഇക്കഴിഞ്ഞ ഏപ്രില്‍ 11നായിരുന്നു യൂസഫലിയും ഭാര്യയും അടക്കം ഏഴ്് പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. കടവന്ത്ര ചെലവന്നൂരിലെ വസതിയില്‍ നിന്ന് നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടം നടന്ന് എട്ട് മാസം ആകുമ്പോഴും വീടുകളിലെത്തി നന്ദിയറിയിക്കാന്‍ സമയം കണ്ടെത്തിയ യൂസഫലിയോട് പ്രദേശവാസികള്‍ സന്തോഷം പങ്കുവെച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.