മുല്ലപ്പെരിയാര്‍: കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍: കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി, യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണ്. വകുപ്പ് തല നടപടികളാണത്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. താനെപ്പോഴും തൊഴിലാളികള്‍ക്കൊപ്പം ഉണ്ടാകും. രാത്രിയില്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്കൊപ്പം താനും ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം മുല്ലപ്പെരിയാറിലെ മരം മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. റിവ്യൂ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ലെന്നാണ് ശുപാര്‍ശ. ഇതനുസരിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാറില്‍ ഇനി തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണമെന്നും നിര്‍ദേശത്തില്‍ വ്യക്താക്കുന്നു. മരം മുറിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിന് നവംബര്‍ 11നാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ് മന്ത്രിസഭാ യോഗം ചേര്‍ന്ന് വിവാദ മരം മുറി ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാട്. വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴിചാരി സര്‍ക്കാര്‍ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.