വീട്ടില്‍ പരീക്ഷിക്കാം ഹൈടെക്ക് കോഴി വളര്‍ത്തല്‍; നേടാം വൻ ലാഭം

വീട്ടില്‍ പരീക്ഷിക്കാം ഹൈടെക്ക് കോഴി വളര്‍ത്തല്‍; നേടാം വൻ ലാഭം

പച്ചക്കറിയ്ക്ക് പൊള്ളുന്ന വിലയായതോടെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിയ നിലയിലാണ് ഇന്ന് മിക്ക വീടുകളിലും. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാതെ തരമില്ലാതായിരിക്കുന്നു. ഈ അവസ്ഥയില്‍ അല്‍പ്പമെങ്കിലും ആശ്രയിക്കാവുന്നത് മുട്ട വിപണിയെയാണ്. പച്ചക്കറിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസം മുട്ട തന്നെ.

അതുകൊണ്ട് തന്നെ മുട്ട വിപണിക്ക് ഡിമാന്റും ഏറുകയാണ്. പച്ചക്കറിക്ക് പകരമാവില്ലെങ്കിലും പോഷകഗുണത്തില്‍ മുട്ടയും മുന്നിലാണ്. കേരളത്തിലെ മുട്ട വിപണി ഏതാണ്ട് പൂര്‍ണമായും തമിഴ്നാടിന്റെ കൈയിലാണ്. ഇതിന് ബദലായി കേരളത്തില്‍ ഒരു ഘട്ടത്തില്‍ കോഴിഫാമുകള്‍ വിപുലമായെങ്കിലും വര്‍ദ്ധിച്ച തീറ്റച്ചെലവുള്‍പ്പടെ ഒട്ടേറെ ഘടകങ്ങള്‍ പ്രതികൂലമായതോടെ ഫാമുകള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. അതേസമയം വീടുകളിലെ കോഴിവളര്‍ത്തലിന് ഇപ്പോള്‍ അനുകൂല സമയമാണ്.

പച്ചക്കറിക്കും മത്സ്യത്തിനും വിലയേറിയതോടെ മുട്ടയാണ് ഇപ്പോള്‍ കൂടുതല്‍ വീടുകളിലെയും തീന്‍മേശയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മുട്ടകൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ ഏറെയാണ്. നാടന്‍കോഴി മുട്ടയോടൊപ്പം നാടന്‍ കോഴിയിറച്ചിക്കും ഇന്നാവശ്യക്കാരേറെയാണ്.

ഹൈടെക്ക് മുട്ടകൃഷിയും ഇന്ന് നിരവധിപ്പേര്‍ പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടില്‍ പത്ത് മുതല്‍ പതിനഞ്ച് കോഴികളെ വരെ വളര്‍ത്താം. മുട്ടയുടെ വിപണിമൂല്യം അനുസരിച്ച്‌ എണ്ണവും കൂട്ടാം. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന തനി നാടന്‍ ഇനങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. വര്‍ഷത്തില്‍ നൂറ് മുട്ടകള്‍ വരെയാണ് നാടന്‍ കോഴികളുടെ ഉത്പാദനമെങ്കിലും നാടന്‍ കോഴിമുട്ടയ്ക്കും ഇറച്ചിക്കും നിലവില്‍ നല്ല ഡിമാന്റുണ്ട്.

സ്വദേശി- വിദേശി ഇനങ്ങളെ ജനിതക മിശ്രണം ചെയ്തെടുത്ത അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനങ്ങളെയാണ് ഇന്ന് കൂടുതലായും മുട്ടക്കോഴി സംരംഭത്തിനായി തിരഞ്ഞെടുക്കുന്നത്. ബി വി 380, ഗ്രാമശ്രീ എന്നീ സങ്കരയിനങ്ങള്‍ക്കാണ് ഇന്ന് വിപണിയില്‍ ഡിമാന്റേറെ. കേരള വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഗ്രാമലക്ഷി, ഗ്രാമപ്രിയ എന്നിവയും കൈരളി, ഗിരിരാജ എന്നിവയും മുട്ടക്കോഴി സംരംഭത്തിന് അനുയോജ്യമാണ്.

സ്ഥലപരിമിതികള്‍ ഉള്ളവര്‍ക്കും ഹൈടെക്ക് കൂടുകളിലെ മുട്ടക്കൃഷി പരീക്ഷിക്കാം. ഈ രീതിയില്‍ വളര്‍ത്താന്‍ യോജിച്ചത് ബി വി 380 ഇനമാണ്. സമീകൃത ആഹാരമായ ലെയര്‍ തീറ്റ നല്‍കിയാല്‍ മുട്ടയുത്പാദനം വര്‍ദ്ധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.