സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ നോട്ടുകളുടെ കൂമ്പാരം; ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടി

സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ നോട്ടുകളുടെ കൂമ്പാരം; ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടി

ന്യൂഡല്‍ഹി: യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്. കാണ്‍പുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ്. കോടിക്കണക്കിന് രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടിയെന്നാണ് വിവരം. എന്നാല്‍ കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. നോട്ടെണ്ണല്‍ യന്ത്രവും ചിത്രങ്ങളില്‍ കാണാം. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയില്‍ റെയ്ഡ് തുടരുകയാണ്.

നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കൊപ്പം റെയ്ഡില്‍ പങ്കാളികളാകുകയായിരുന്നു. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയിസ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

200 ഇന്‍വോയിസുകളിലായിട്ടാണ് ഇടപാടുകള്‍ രേഖപ്പെടുത്തിയത്. 50,000ത്തോളം രൂപയാണ് ഓരോ ഇന്‍വോയിസിലും രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സമാജ് വാദി പാര്‍ട്ടിയുടെ പേരില്‍ 'സമാജ് വാദി അത്തര്‍' കഴിഞ്ഞ നവംബറില്‍ പിയുഷ് ജെയിന്‍ പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ സമാജ്വാദിയ്‌ക്കെതിരെ ശക്തമായൊരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് റെയ്ഡ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.