രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 415 ആയി; സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക്

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 415 ആയി; സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 415 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍.

ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 38, കേരളം 37, തമിഴ്നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലു വീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ കണക്ക്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ല. ഉത്തരാഖണ്ഡ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 115 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 7,189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 387 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 77,516 പേര്‍. 7286 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിയന്ത്രണം കര്‍ക്കശമാക്കി. വാക്സിന്‍ എടുക്കാത്തവരെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍, വിവാഹ ചടങ്ങുകല്‍ തുടങ്ങിയവയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ രോഗബാധ തടയാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.