ഒമിക്രോണ്‍ സമൂഹവ്യാപന ഭീതിയില്‍ കേരളം: അതീവ ജാഗ്രതാ നിര്‍ദേശം; മഹാരാഷ്ട്രയില്‍ രോഗികളില്‍ 55 ശതമാനം പേര്‍ക്കും ഒമിക്രോണ്‍

ഒമിക്രോണ്‍ സമൂഹവ്യാപന ഭീതിയില്‍ കേരളം: അതീവ ജാഗ്രതാ നിര്‍ദേശം; മഹാരാഷ്ട്രയില്‍ രോഗികളില്‍ 55 ശതമാനം പേര്‍ക്കും ഒമിക്രോണ്‍

തിരുവനന്തപുരം: ഒമിക്രോണ്‍ സാമൂഹ്യ വ്യാപന ഭീതിയില്‍ കേരളം. വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സാമൂഹ്യ വ്യാപന സംശയം ബലപ്പെട്ടത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 52 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട 14 പേരില്‍ രണ്ടുപേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ല എന്നതാണ് ആശങ്കയേറ്റുന്നത്. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

എത്രയും പെട്ടെന്ന് രോഗബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് ആരേഗ്യ വിദഗ്ധരുടെ നിര്‍ദേശം. ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റീനിലാക്കിയാല്‍ ഒമിക്രോണ്‍ വ്യാപനവും നിയന്ത്രിക്കാനാകും.

സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരില്‍ കൂടുതലും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തിയവരാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിലവില്‍ സ്വയം നിരീക്ഷണമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമെത്തി.

അതിനിടെ ഒമിക്രോണ്‍ രോഗബാധ മഹാരാഷ്ട്രയില്‍ ആശങ്കാജനകമാം വിധം ഉയരുകയാണ്. കോവിഡ് സ്ഥിരീകരിച്ച 282 പേരില്‍ 55 ശതമാനം പേര്‍ക്കും ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും കസ്തൂര്‍ബാ ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 156 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദവും 89 പേര്‍ക്ക് ഡെല്‍റ്റാ പ്‌ളസ് വകഭേഗവും 37 പേര്‍ക്ക് ഡെല്‍റ്റാ വകഭേദവും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.