സംസ്ഥാന സര്‍ക്കാര്‍ ഒരു മന്ത്രി മന്ദിരം കൂടി പണിയുന്നു; പുതിയ വസതി മന്ത്രി വി. അബ്ദുറഹിമാന്

സംസ്ഥാന സര്‍ക്കാര്‍ ഒരു മന്ത്രി മന്ദിരം കൂടി പണിയുന്നു; പുതിയ വസതി മന്ത്രി വി. അബ്ദുറഹിമാന്

തിരുവനന്തപുരം: ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വസതിയായ റോസ് ഹൗസ് വളപ്പിലാകും പുതിയ മന്ദിരം. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികള്‍ ഇരുപതേയുള്ളൂ. വാടക വീട്ടില്‍ കഴിയുന്ന കായിക മന്ത്രി വി. അബ്ദുറഹിമാനു വേണ്ടിയാണ് പുതിയ വസതി പണിയുന്നത്.

മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിലെ വളപ്പില്‍ ഏഴ് എണ്ണം കൂടിയുണ്ട്. പ്രശാന്ത്, പെരിയാര്‍, പൗര്‍ണമി, അശോക, നെസ്റ്റ്, പമ്പ, എസെന്‍ ഡെന്‍. കൂടാതെ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ളത് നാല് വസതികളാണ്. കാവേരി, ഗംഗ, നിള, ഗ്രെയ്‌സ്. രാജ്ഭവനു സമീപം മന്‍മോഹന്‍ ബംഗ്ലാവും അജന്തയും കവടിയാര്‍ ഹൗസുമുണ്ട്.

അതോടൊപ്പം നന്ദന്‍കോട് രണ്ടും വഴുതക്കാട് മൂന്നും മന്ദിരങ്ങളുണ്ട്. അബ്ദുറഹിമാന്‍ ഒഴികെയുള്ള മന്ത്രിമാര്‍ക്കെല്ലാം ഒദ്യോഗിക വസതിയുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ബന്ധു നിയമന വിവാദത്തിലെ രാജിക്കു ശേഷം തിരിച്ചെത്തിയ ഇ.പി ജയരാജനും ഔദ്യോഗിക വസതി ലഭിച്ചിരുന്നില്ല. ജയരാജന്‍ താമസിച്ചിരുന്ന സാനഡു അപ്പോഴേക്കും അദ്ദേഹത്തിന്റെ പകരക്കാരന്‍ എം.എം മണിക്കു നല്‍കിയിരുന്നു. രണ്ടാം വരവില്‍ ജയരാജന്‍ താമസിച്ചിരുന്ന വഴുതക്കാട്ടെ വാടകവീട്ടിലാണ് അബ്ദുറഹിമാന്‍ ഇപ്പോള്‍ കഴിയുന്നത്.

ഭീമമായ വാടകയും മറ്റു ചെലവുകളും ഒഴിവാക്കാനാണ് ഒരു മന്ത്രിമന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിശാലമായ റോസ് ഹൗസിലെ ഒരു ഭാഗത്താകും പുതിയ മന്ത്രി മന്ദിരം. വീടു നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട് റോസ്ഹൗസിന്. ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ടി.വി തോമസായിരുന്നു റോസ്ഹൗസിലെ താമസക്കാരന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.