അഫ്ഗാനിലുള്ള സോണിയ സെബാസ്റ്റ്യനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം; തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

അഫ്ഗാനിലുള്ള സോണിയ സെബാസ്റ്റ്യനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം; തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. എട്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ആയിഷയെയും മകളെയും പാര്‍പ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിക്ക് പ്രത്യേക നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരും, ഇന്ത്യയും തമ്മില്‍ നല്ല ബന്ധമാണെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. പിതാവിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി. ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന ആയിഷയുടെ ഭര്‍ത്താവ് 2019ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

യു.എ.പി.എ നിയമപ്രകാരം ആയിഷയ്ക്കെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എത്തിച്ച ശേഷം ഈ കേസില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.