നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഈ മാസം ഇരുപതിന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഈ മാസം ഇരുപതിന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം ഇരുപതിന് പരിഗണിക്കും. പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്. ഫെബ്രുവരിയില്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്നാണ് സുപ്രീം കാടതിയുടെ നിര്‍ദേശം. തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി ദിലീപിന് ബന്ധുമുണ്ടെന്നുമുള്ള സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ചു. അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും തങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ഡബ്ല്യുസിസിയുടെ പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.