ധീരജിന്റെ കൊലപാതകം സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരം: വി ഡി സതീശന്‍

ധീരജിന്റെ കൊലപാതകം സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരം: വി ഡി സതീശന്‍

തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനിയറിംങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ല. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തലയില്‍ കൊലപാതകം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരുതരത്തിലും ക്രിമിനല്‍ ശൈലി സ്വീകരിക്കാറില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവുമധികം പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്.

കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഎം അണികളോട് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം ധീരജ് രാജേന്ദ്രനെ കുത്തി വീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്. എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചപ്പോഴാണ് കുത്തിയത്. പേനാ കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി.

ക്യാമ്പസിന് പുറത്ത് നില്‍ക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ജെറിന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പുറത്തു നിന്ന് ആരും ക്യാംപസില്‍ കയറിയിട്ടില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണുണ്ടായതെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.