വിഗ്രഹാരാധനയെ വെറുത്ത വിശുദ്ധ ഹോണോറാറ്റസ്

വിഗ്രഹാരാധനയെ വെറുത്ത വിശുദ്ധ ഹോണോറാറ്റസ്

അനുദിന വിശുദ്ധര്‍ - ജനുവരി 16

ണ്ട് ഗൗള്‍ എന്നു വിളിച്ചിരുന്ന ഫ്രഞ്ചു ദേശത്താണ് ഹോണോറാറ്റസിന്റെ ജനനം. പ്രസിദ്ധമായ ഒരു വിജാതീയ റോമന്‍ സ്ഥാനപതി കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരുന്നു വിഗ്രഹാരാധന. എന്നാല്‍ യൗവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് മക്കളുടെ മാനസാന്തരത്തില്‍ കോപാകുലനായി. പിതാവിന്റെ നിലപാട് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍ അവര്‍ സന്യാസിയായ വിശുദ്ധ കാപ്രായിസിനെ തങ്ങളുടെ ആത്മീയ നിയന്താവായി സ്വീകരിച്ച് മാര്‍സില്ലെസില്‍ നിന്നും ഗ്രീസിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതെങ്കിലും മരുഭൂമിയില്‍ അജ്ഞാത വാസം നയിച്ചുകൊണ്ട് ധ്യാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

യാത്രയ്ക്കിടെ മെതോണ്‍ എന്ന സ്ഥലത്ത് വച്ച് വിശുദ്ധന്റെ സഹോദരനായ വെനാന്റിയൂസ് മരിച്ചു. കൂടാതെ ഹോണോറാറ്റസിന് രോഗം പിടിപെട്ടതിനാല്‍ ഗുരുവിനൊപ്പം സ്വദേശത്തേക്കു തിരിച്ചു വരുവാന്‍ തീരുമാനിച്ചു. ചുരുങ്ങിയ വര്‍ഷക്കാലം അദ്ദേഹം ഫ്രേജസിനു സമീപം മലനിരകളില്‍ ആശ്രമ ജീവിതം നയിച്ചു. പിന്നീട് തീരത്തോടു ചേര്‍ന്ന് സമുദ്രത്തിലുള്ള ദ്വീപുകളിലും ഇപ്പോള്‍ ഹോണോറെ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിലും താമസിച്ചു. അധികം വൈകാതെ ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.

തുടര്‍ന്നാണ് വിശുദ്ധന്‍ ലെരിന്‍സിലെ വളരെ പ്രസിദ്ധമായ ആശ്രമം സ്ഥാപിക്കുന്നത്. തന്റെ കുറെ അനുയായികളെ അദ്ദേഹം പൊതു സമൂഹത്തില്‍ കഴിയുവാന്‍ അനുവദിച്ചു. പക്വതയാര്‍ജിച്ചവരും പൂര്‍ണരുമെന്ന് അദ്ദേഹത്തിന് തോന്നിയ ചിലരെ പ്രത്യേക പ്രേഷിത വേലക്കായും നിയമിച്ചു.

വിശുദ്ധ പച്ചോമിയൂസിന്റെ നിയമങ്ങളാണ് അദ്ദേഹം മുഖ്യമായും തന്റെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. വിശുദ്ധനായ ആശ്രമാധികാരിയുടെ കീഴില്‍ അനുകമ്പയുടെയും എളിമയുടെയും കാരുണ്യ പ്രവര്‍ത്തികളുടെയും മഹത്തായ മാതൃക പഠിച്ച സന്യസ്ഥരുടെ ആശ്രമ ജീവിതത്തെ പറ്റി വിശുദ്ധ ഹിലരി വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.

എ.ഡി 426 ല്‍ സഭാധികാരികളുടെ നിര്‍ദേശത്താല്‍ വിശുദ്ധ ഹോണോറാറ്റസ് ആള്‍സിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. 429 ല്‍ അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അയര്‍ലണ്ടിലെ ഫുര്‍സി

2. ഡെന്മാര്‍ക്കിലെ ഹെന്റി

3. ആര്‍മാഗ് ആശ്രമത്തില്‍ മരിച്ച ദുഞ്ചെയീഡ് ഒബ്രദായില്‍

4. സെവിലിലെ വിശുദ്ധ ഇസിദോറിന്റെ സഹോദരനായ ഫുള്‍ജന്‍സിയൂസ്

5. മൊറോക്കയില്‍ മുഹമ്മദീയരാല്‍ വധിക്കപ്പെട്ട ഇറ്റാലിയന്‍ ഫ്രാന്‍സിസ്‌കരായ അര്‍ക്കുസിയൂസ്, പീറ്റര്‍, ബെരാര്‍ദൂസ്, ഓട്ടോ, അദ്യൂത്തുസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.