കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.വിചാരണ പൂര്‍ത്തിയാകും വരെ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാണ് നടന്റെ ആവശ്യം.
മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കും വിധം കേസിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിചാരണക്കോടതി 2018 ജനുവരി 17-ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് 2020 മാര്‍ച്ച് 19ന് ഉത്തരവും നല്‍കി. ഇതു ലംഘിച്ച് മാധ്യമങ്ങള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥനെ ഡിസംബര്‍ 29ന് വിസ്തരിക്കാന്‍ നിശ്ചയിച്ചിരിക്കെയാണ് 25ന് പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ ഒരു ടെലിവിഷന്‍ ചാനലിലൂടെ രംഗത്തെത്തിയത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26