കൊല്ലം: ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയതിന്റെ പേരില്‍ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദനം. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനില്‍ രാജന്‍ (80), പ്രഭാവതി (77) എന്നിവര്‍ക്കാണ് ഏകമകന്‍ രാജു(33)വിന്റെ മര്‍ദനമേറ്റത്. പീഡനം കാരണം ബന്ധു വീടുകളിലും അയല്‍ വീടുകളിലും അഭയം തേടിയ ഇരുവരെയും കരുനാഗപ്പള്ളിയിലെ ശാന്തിതീരം അഭയ കേന്ദ്രത്തിലേക്കു മാറ്റി.
ഇരവിപുരം പൊലീസില്‍ നാലു പ്രാവശ്യം പരാതി നല്‍കിയെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി മകന്‍ പലവട്ടം മര്‍ദിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പീഡനക്കേസില്‍ ജയിലിലായ മകനെ രക്ഷിതാക്കള്‍ ജാമ്യത്തിലിറക്കിയിരുന്നു. ജയില്‍ ജീവിതം ഇഷ്ടപ്പെട്ട രാജു ജാമ്യത്തിലിറക്കിയത് ഇഷ്ടപ്പെടാതെ ചോദ്യം ചെയ്തായിരുന്നു പിന്നീടുള്ള മര്‍ദനം.
രണ്ടു ദിവസം മുന്‍പ് ഇയാള്‍ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചതോടെ ഇവര്‍ രാത്രി വീടുവിട്ടോടി സഹോദരീ പുത്രിയുടെ വീട്ടില്‍ അഭയം തേടി. ഇവരുടെ ദുരിതകഥ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെയാണ് സാമൂഹിക പ്രവര്‍ത്തകരായ ഗണേശനും സജി ചാത്തന്നൂരും ഇടപെട്ട് കരുനാഗപ്പള്ളിയിലെ ശാന്തിതീരത്തേക്കു മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26