കോവിഡ് ധനസഹായം: സാങ്കേതിക കാരണങ്ങളാല്‍ തള്ളരുതെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം

കോവിഡ്  ധനസഹായം: സാങ്കേതിക കാരണങ്ങളാല്‍ തള്ളരുതെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം

ന്യൂഡല്‍ഹി; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സുപ്രീം കോടതി. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്‍കണമെന്നും സംസ്ഥാനങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു.

ധനസഹായം കുട്ടികളുടെ പേരില്‍ നല്‍കണമെന്നും ഇത് ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സഹായത്തിന് അപേക്ഷിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കണം. കോവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.

കേരളത്തില്‍ കോവിഡ് ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കുറയുന്നു എന്ന് സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളില്‍ 60 ശതമാനം മാത്രമാണ് അപേക്ഷ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടു ചെയ്ത മരണ സംഖ്യയുടെ എട്ടിരട്ടി വരെ അപേക്ഷകളാണ് ധന സഹായത്തിനു ചില സംസ്ഥാനങ്ങളില്‍ കിട്ടുന്നതെന്നും സുപ്രീം കോടതിയില്‍ എത്തിയ രേഖകള്‍ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശ്, ബിഹാര്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് മൂലം മരിച്ചവര്‍ക്ക് ധനസഹായത്തിനുള്ള കേസ് കേള്‍ക്കുമ്പോഴാണ് സുപ്രീം കോടതി കേരളത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേരളത്തിലെ ഇപ്പോഴത്തെ മരണസംഖ്യ 51,026 ആണ്. ഇതുവരെ വന്ന അപേക്ഷകള്‍ 30,415 ആണ്. കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുമ്പോള്‍ 27,274. ഇതില്‍ 23,652 പേര്‍ക്ക് ധനസഹായം നല്‍കിയെന്ന് കേരളത്തിന്റെ റിപ്പോര്‍ട്ടു പറയുന്നു. തള്ളിയ അപേക്ഷകളുടെ എണ്ണം 178 ആണ്.

ധനസഹായം തേടുന്നവരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നു എന്ന് കോടതി ചോദിച്ചു. മരിച്ചവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ കോവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സര്‍ക്കാര്‍ കണക്കില്‍ 4,87,202 ആണ്. എന്നാല്‍ ഇതിന്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീം കോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്.

മഹാരാഷ്ട്രയില്‍ 1,41,737 ആണ് സര്‍ക്കാര്‍ കണക്കിലെ സംഖ്യ. എന്നാല്‍ ഇതുവരെ ധനസഹായത്തിന് കിട്ടിയ അപേക്ഷകള്‍ 2,13,890 ആണ്. ഗുജറാത്തില്‍ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകള്‍ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം. തെലങ്കാനയില്‍ നാലായിരത്തില്‍ താഴെയാണ് മരണം. എന്നാല്‍ അപേക്ഷ കിട്ടിയവരുടെ എണ്ണം 28.969.

ആന്ധ്രപ്രദേശ് മൂന്നിലൊന്നു പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്കിയത്. ബീഹാറില്‍ മരണസംഖ്യ 12,090 ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടി നേരത്തേ ഉത്തരവിട്ടിരുന്നു.

ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങള്‍ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതി ഉത്തരവിനു ശേഷം മരണസംഖ്യ പുതുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.