ലാഹോര്‍: പാകിസ്താന്‍ നഗരമായ ലാഹോറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. 20 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ലാഹോറിലെ അനാര്‍ക്കലി മേഖലയിലാണ് സ്ഫോടനമുണ്ടായത്.
മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാഹോര്‍ പോലീസ് വക്താവ് റാണ ആരിഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിനായി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തില്‍ നിരവധി മോട്ടോര്‍ സൈക്കിളുകളും കച്ചവട സ്ഥാപനങ്ങളും തകര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് അനാര്‍ക്കലി ബസാര്‍ അടച്ചു.
സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ ഇന്‍സ്പെക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ആശുപത്രിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26