വാടക ഗര്‍ഭധാരണം; പ്രിയങ്ക ചോപ്രയ്‌ക്കെതിരേ വിമര്‍ശനവുമായി തസ്ലീമ നസ്‌റിന്‍

വാടക ഗര്‍ഭധാരണം; പ്രിയങ്ക ചോപ്രയ്‌ക്കെതിരേ വിമര്‍ശനവുമായി തസ്ലീമ നസ്‌റിന്‍

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. വാടക ഗര്‍ഭധാരണത്തിലൂടെ ലഭിച്ച 'റെഡിമെയ്ഡ്' കുഞ്ഞുങ്ങളോട് അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാകുകയെന്നു തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. തസ്ലീമയുടെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കയും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച വിവരം പ്രിയങ്ക തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പ്രിയങ്ക ചോപ്രയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് പരിഹാസവുമായി തസ്ലീമ നസ്‌റിന്‍ രംഗത്ത് വന്നത്.

വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തുകൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയാറാവാത്തതെന്നും തസ്ലീമ നസ്‌റിന്‍ ചോദിച്ചു.

പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതു കൊണ്ടാണ് വാടക ഗര്‍ഭധാരണം സാധ്യമാകുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് സ്വാര്‍ത്ഥതയാണ്-തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

വാടകഗര്‍ഭപാത്രം, ബുര്‍ഖ, ലൈംഗികത്തൊഴില്‍ ഇവയെല്ലാം പാവപ്പെട്ട സ്ത്രീകളെ ചൂഷണത്തിനിരയാക്കുകയാണെന്നും തസ്ലീമ വിമര്‍ശിച്ചു. തസ്ലീമയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.