എം.ജി സര്‍വകലാശാലയില്‍ 18 പേരുടെ നിയമനം അനധികൃതം; 10 ഒഴിവുകള്‍ക്കു പകരം നിയമിച്ചത് 28 പേരെ

 എം.ജി സര്‍വകലാശാലയില്‍ 18 പേരുടെ നിയമനം അനധികൃതം; 10 ഒഴിവുകള്‍ക്കു പകരം നിയമിച്ചത് 28 പേരെ

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ 18 പേരുടെ നിയമനം അനധികൃതമെന്ന് റിപ്പോര്‍ട്ട്. 2016ല്‍ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ശേഷം എംജി സര്‍വകലാശാലയില്‍ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളെന്നാണ് റിപ്പോര്‍ട്ട്. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എല്‍സിയുടെ നിയമനം ഉള്‍പ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ല്‍ നല്‍കിയ റിപ്പോര്‍ട്ട്.

കൈക്കൂലിക്കേസില്‍ പിടിയിലായ എല്‍സിയുടെ നിയമനത്തില്‍ ചട്ടലംഘനമില്ലെന്നാണ് വിസി പറയുന്നത്. പക്ഷേ സര്‍വകലാശാലയിലെ ധനകാര്യ പരിശോധന വിഭാഗത്തിന്റെ 2020 ജനുവരിയിലെ റിപ്പോര്‍ട്ടില്‍ എല്‍സിയുടെ നിയമനം അനധികൃതമാണ്. ബൈട്രാന്‍സ്ഫര്‍ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ല്‍ 10 പേരുടെ സ്ഥാനത്ത് എല്‍സി ഉള്‍പ്പെടെ 28 പേരെ നിയമിച്ചത്.

ക്രമക്കേടിന്റെ വഴി ഇങ്ങനെ. എന്‍ട്രി കേഡര്‍ അസിസ്റ്റന്റിന്റെ 238 തസ്തികള്‍. അതിന്റെ നാല് ശതമാനം പേര്‍ക്ക് ബൈട്രാന്‍സ്ഫര്‍ നല്‍കാമെന്ന് ചട്ടം. അതായത് താഴ്ന്ന തസ്തികയില്‍ നാല് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 10 പേര്‍ക്ക്. പക്ഷേ വേണ്ടപ്പെട്ടവര്‍ക്കായി ചട്ടം ചിട്ടപ്പെടുത്തി. എല്ലാ അസിസ്റ്റന്റ് തസ്തികയുടേയും ആകെ ഒഴിവായ 712ന്റെ നാല് ശതമാനമാക്കി. അങ്ങനെ എല്‍സി ഉള്‍പ്പെടെ 18 പേര്‍ക്ക് പിന്‍വാതില്‍ നിയമനം. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം പറയുന്നു.

മറ്റൊരു ചട്ടലംഘനം നടന്നത് 2018ല്‍. 2008ലെ സുപ്രീംകോടതി ഉത്തരവ് സര്‍വകാശാലാ നിയമം ആയില്ലെന്ന ന്യായീകരണം നിരത്തി നടത്തിയെടുത്തത് 31 നിയമനങ്ങള്‍. 10 വര്‍ഷം മുമ്പുള്ള കോടതി ഉത്തരവ് നിയമമാക്കേണ്ടിയിരുന്നത് ആരാണ്. അനധികൃത നിയമനം നടത്തിയ സിന്‍ഡിക്കേറ്റ് തന്നെ. സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ മാത്രമായിരുന്നു ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ അസിസ്റ്റന്റുമാരാക്കിയത്. പിഎസ്‌സി മുഖേന ലഭിക്കേണ്ട 31 പേരുടെ നിയമനം ഇല്ലാതാക്കി. ഈ നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും ചുക്കാന്‍ പിടിച്ച സിന്‍ഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.