'ശബ്ദരേഖ റെക്കോഡ് ചെയ്ത ആ ടാബ് എവിടെ?.. കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല; എല്ലാം എഴുതിയുണ്ടാക്കിയ തിരക്കഥ': ദിലീപ്

'ശബ്ദരേഖ റെക്കോഡ് ചെയ്ത ആ ടാബ് എവിടെ?.. കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല; എല്ലാം എഴുതിയുണ്ടാക്കിയ തിരക്കഥ': ദിലീപ്

കൊച്ചി: തന്റെ സംസാരം റെക്കോഡ് ചെയ്തതെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞ ആ ടാബ് എവിടെയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള. എവിടെയാണോ ഒരു ഡിജിറ്റല്‍ തെളിവ് പ്രാഥമികമായി ശേഖരിക്കുന്നത്, ആ ഡിജിറ്റല്‍ ഉപകരണം തന്നെ ഹാജരാക്കണം. ബാലചന്ദ്ര കുമാര്‍ റെക്കോഡിങ് ഒരു ലാപ്‌ടോപ്പിലേക്ക് മാറ്റി. ആ ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.

ഒരു പെന്‍ഡ്രൈവ് മാത്രമാണ് അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാര്‍ കൈമാറിയിരിക്കുന്നത്. ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം. കൈമാറിയ ശബ്ദരേഖ തന്നെ പൂര്‍ണമല്ല. പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ശബ്ദരേഖയില്‍. ഒരൊറ്റ സംഭാഷണല്ല ശബ്ദരേഖയില്‍.

പലപ്പോഴായി പലയിടങ്ങളില്‍നിന്നുള്ള സംഭാഷണശ കലങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നതെന്നും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രാമന്‍ പിള്ള പറഞ്ഞു. 

ഈ കേസിന്റെ എഫ്.ഐ.ആര്‍ നിലനില്‍ക്കില്ല. ശാപവാക്കുകളാണ് ദിലീപ് പറഞ്ഞത്. അതിനാല്‍ തന്നെ എഫ്.ഐ.ആര്‍ ദുര്‍ബലമാണ്. പഴയ കേസുമായി ബന്ധപ്പെട്ട മൊഴികള്‍ ഈ കേസുമായി ബന്ധിപ്പിക്കാനില്ല.

ഈ കേസിലെ മൊഴികള്‍ വിശ്വസിക്കരുത്. എഫ്.ഐ.ആര്‍ ഇടാനായാണ് പുതിയ മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആര്‍. ഇടാനായി ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുകയായിരുന്നു. 2017 ലെ കേസിന്റെ അടിസ്ഥാനത്തിലാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു'.

എന്നാല്‍ പ്രത്യേക കുറ്റം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. കിട്ടുന്ന വിവരങ്ങള്‍ അന്വേഷിക്കേണ്ടേ?, അന്വേഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേ എന്നും കോടതി ചോദ്യമുന്നയിച്ചു. തുടര്‍ന്ന് എഫ്.ഐ.ആറിലെ ഓരോ വാദങ്ങളും ചോദ്യം ചെയ്ത് പ്രതിഭാഗം വാദം തുടര്‍ന്നു.

ചിലര്‍ ചില കാര്യങ്ങള്‍ സംസാരിച്ചുവെന്ന പേരില്‍ ദിലീപിനെതിരേ വൈരാഗ്യമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ എഫ്.ഐ.ആര്‍ മാത്രമാണിത്. വ്യക്തി വിരോധമാണ് എഫ്.ഐ.ആറിന് പിന്നില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ചിലര്‍ക്ക് ദിലീപിനോട് വിരോധമുണ്ട്'. അതിന്റെഭാഗമായാണ് ഈ എഫ്.ഐ.ആറെന്നും രാമന്‍ പിള്ള കോടതിയില്‍ വാദിച്ചു.

ഭാവനാ സമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആര്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത്. ആരെയങ്കിലും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സംഭാഷണമല്ല ദിലീപ് നടത്തിയത്. ഉദ്യോഗസ്ഥരെ ട്രക്കിടിച്ചാല്‍ അത് തങ്ങളുടെ തലയിലാകുമെന്ന് പറഞ്ഞ വാക്കുകളാണ് വധ ഗൂഢാലോചനയെന്ന് പറയുന്നത്.

ബാലചന്ദ്രകുമാര്‍ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഒരിക്കലും വിശ്വാസത്തിലെടുക്കരുത്.

സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും. സംവിധായകനായ ബാലചന്ദ്രകുമാറിന് എഡിറ്റ് ചെയ്യാനറിയാം. ബാലചന്ദ്രകുമാര്‍ നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്‌മെന്റ് മാത്രമാണ് കേസിലെ ഏക തെളിവ്.

പള്‍സര്‍ സുനിക്ക് പോലും പറയാനില്ലാത്ത കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ ഒരു തിരക്കഥയുണ്ടാക്കിയിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ തിരക്കഥ വൈഭവമാണ് പുതിയ കേസ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ കേസിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്.

മൊഴിയില്‍ ഇല്ലാത്തത് പലതും എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തു. കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1.45 ന് പ്രോസിക്യൂഷന്റെ വാദം ആരംഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.