ഈജിപ്തിലെ പരമോന്നത കോടതിയുടെ തലപ്പത്ത് ക്രൈസ്തവന്‍; നിര്‍ണ്ണായക നിയമനവുമായി പ്രസിഡന്റ് അല്‍ സിസി

ഈജിപ്തിലെ പരമോന്നത കോടതിയുടെ തലപ്പത്ത് ക്രൈസ്തവന്‍; നിര്‍ണ്ണായക നിയമനവുമായി പ്രസിഡന്റ് അല്‍ സിസി

കെയ്‌റോ: ഈജിപ്തിലെ പരമോന്നത ജുഡീഷ്യല്‍ ബോഡിയായ സുപ്രീം ഭരണഘടനാ കോടതിയുടെ തലപ്പത്ത് ചരിത്രത്തില്‍ ആദ്യമായി കോപ്റ്റിക് ക്രൈസ്തവന്‍. 15 സിറ്റിംഗ് ജഡ്ജിമാരില്‍ ഏറ്റവും സീനിയോറിറ്റിയുള്ള അഞ്ച് പേരില്‍ നിന്നാണ് ജഡ്ജി ബൗലോസ് ഫഹ്‌മിയെ (65) പസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി തിരഞ്ഞെടുത്തത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ക്രൈസ്തവ വിശ്വാസിയാണ് ഫഹ്‌മി.

1969-ല്‍ സുപ്രീം ഭരണഘടനാ കോടതി സ്ഥാപിതമായതിന് ശേഷമുള്ള 19-ാമത്തെ അധ്യക്ഷനാണ് ഫഹ്‌മിയെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ സ്വതന്ത്ര ഭരണഘടനാ നീതിന്യായ സംവിധാനമാണ് പരമോന്നത ഭരണഘടന കോടതി. ആരോഗ്യപരമായ കാരണങ്ങളാല്‍ ജഡ്ജ് മാരെയി അമര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഫാഹ്‌മി സ്ഥാനമേറ്റത്. നിയമവുമായി ബന്ധപ്പെട്ട ഗവേഷണ സ്വഭാവമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണദ്ദേഹം. നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും. സ്ഥാപനങ്ങളിലും ഉപദേശക പദവികളും വഹിച്ചിട്ടുണ്ട്.

1978-ല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസില്‍ നിയമിതനായ ശേഷം 1997-ല്‍ അപ്പീല്‍ കോടതി ജഡ്ജി ആയി നിയമിതനായ ഫാഹ്‌മി 2001-ല്‍ അപ്പീല്‍ കോടതിയുടെ തലവനായി ഉയര്‍ത്തപ്പെട്ടു. 2014 ല്‍ പരമോന്നത ഭരണഘടനാ കോടതിയില്‍ ജഡ്ജിയായി. 2014-ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ ഈജിപ്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2 അനുസരിച്ച് ഇസ്ലാമിക ശരിയത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളാണ് നിയമനിര്‍മ്മാണത്തിന്റെ പ്രധാന ഉറവിടം. ഈജിപ്ത്യന്‍ നിയമനിര്‍മ്മാണത്തിലെ കാര്‍ക്കശ്യമായ ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നിലകൊണ്ട പ്രധാന സ്ഥാപനങ്ങളിലൊന്നാണ് സുപ്രീം കോടതി.

ഈജിപ്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ ക്രൈസ്തവര്‍ക്ക് കൂടി അവസരം നല്‍കുന്നതിനുള്ള പ്രസിഡന്റ് അല്‍-സിസിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിര്‍ണ്ണായക നിയമനമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.102 ദശലക്ഷത്തിലധികം വരുന്ന ഈജിപ്തിലെ ജനസംഖ്യയുടെ ഏതാണ്ട് 10 ശതമാനം വരുന്ന ക്രിസ്ത്യാനികളുടെ സംരക്ഷകനായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ വീക്ഷിക്കുന്നത്. 2014 മുതല്‍ അധികാരത്തിലിരിക്കുന്ന അല്‍-സിസി ക്രിസ്ത്യാനികളുമായി അടുത്തിടപഴകുകയും 2018-ല്‍ പ്രവിശ്യാ ഗവര്‍ണറായി ആദ്യത്തെ കോപ്റ്റിക് ക്രിസ്ത്യന്‍ വനിതയെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അവരെ ശാക്തീകരിക്കുകയും ചെയ്തു വരുന്നു.

പതിറ്റാണ്ടുകളുടെ നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്തുടനീളം ക്രിസ്ത്യന്‍ പള്ളികള്‍ ഉയര്‍ന്നുവരുന്നുണ്ട് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ ഭരണത്തിന്‍ കീഴില്‍. അയല്‍ രാജ്യമായ തുര്‍ക്കിയില്‍ എര്‍ദോഗന്റെ ഭരണത്തില്‍ ക്രിസ്ത്യാനികള്‍ കടുത്ത വിവേചനം നേരിടുന്നതിനിടെയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് തന്റെ മുന്‍ഗാമികളുടെ തെറ്റ് തിരുത്തുന്നത്. ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹം വളരെക്കാലമായി കാത്തിരുന്ന ക്രിസ്ത്യന്‍ പൗരന്‍മാരുടെ വ്യക്തിത്വ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ്. 2014-ലാണ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെങ്കിലും ഇതിന്റെ കരടുരൂപം തയ്യാറാക്കുന്ന നടപടികള്‍ വൈകുകയായിരുന്നു.

പ്രസിഡന്റ് ഗാമല്‍ അബ്ദ് എല്‍ നാസര്‍ സ്ഥാപിച്ച സുപ്രീം കോടതിക്ക് പകരമായി 1979-ലാണ് പരമോന്നത ഭരണഘടനാ കോടതി നിലവില്‍ വരുന്നത്. ഈജിപ്തിലെ ഉദ്യോഗസ്ഥ വൃന്ദം നടപ്പിലാക്കുന്ന നിയമങ്ങളുടേയും, ഉത്തരവുകളുടേയും ഭരണഘടനാ പരമായ സാധുത വിലയിരുത്തകയാണ് ഈ കോടതിയുടെ പ്രധാന കര്‍ത്തവ്യം. നിയമപരമായ തര്‍ക്കങ്ങളിലെ അവസാന വാക്ക് കൂടിയാണ് പരമോന്നത ഭരണഘടനാ കോടതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.